< Back
India
കാരണം പറയാതെ ബില്ലുകൾ തടഞ്ഞുവെച്ച് അതിന് മുകളിൽ അടയിരിക്കാൻ ഗവർണർക്കാവില്ല: തമിഴ്നാട് ഗവർണർക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം
India

'കാരണം പറയാതെ ബില്ലുകൾ തടഞ്ഞുവെച്ച് അതിന് മുകളിൽ അടയിരിക്കാൻ ഗവർണർക്കാവില്ല': തമിഴ്നാട് ഗവർണർക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം

Web Desk
|
10 Feb 2025 7:38 PM IST

ഗവർണർക്ക് വിവേചനാധികാരമില്ലെന്നാണ് ഡോ. ബി.ആർ അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പറഞ്ഞതെന്നും സുപ്രിംകോടതി ഓർമ്മിപ്പിച്ചു

ന്യൂഡൽഹി: തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച ഗവർണർ ആർ.എൻ രവിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും സുപ്രിംകോടതി. കാരണം പറയാതെയാണ് ഗവർണർ ബില്ലുകൾ തടഞ്ഞുവെച്ചത്. ബില്ലുകൾ തിരിച്ചയക്കുന്നതിന്റെ കാരണം ഗവർണർ പറയാതെ എങ്ങനെ സർക്കാരിന് മനസിലാക്കാനാകുമെന്നും കോടതി ചോദിച്ചു.

പന്ത്രണ്ടോളം ബില്ലുകളാണ് തമിഴ്നാട് ഗവർണർ തടഞ്ഞു വെച്ചിരിക്കുന്നത്. ഇതിൽ ചില ബില്ലുകൾ സഭയിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടിയുടെ കാരണമോ തിരുത്തലുകളോ പങ്കുവെക്കാൻ ഗവർണർ തയ്യാറായിരുന്നില്ല. ഈ നടപടിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്.

ബില്ലുകൾ തടഞ്ഞുവെച്ച് അതിന് മുകളിൽ ഗവർണർക്ക് അടയിരിക്കാനാവില്ല. ബില്ലുകൾ തിരിച്ചയക്കാനുള്ള കാരണമെന്തെന്ന് ഗവർണർ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഗവർണർക്ക് വിവേചനാധികാരമില്ലെന്നാണ് ഡോ. ബി.ആർ അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പറഞ്ഞതെന്നും സുപ്രിംകോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ ജെബി പാർഡിവാല, ആർ മഹാദേവൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിമർശനം.

ഗവർണർക്കെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും.

Similar Posts