< Back
India
വേതന വര്‍ധന ആവശ്യപ്പെട്ട് സമരം; സ്വിഗ്ഗി ജീവനക്കാരനെ മർദിച്ചതായി പരാതി
India

വേതന വര്‍ധന ആവശ്യപ്പെട്ട് സമരം; സ്വിഗ്ഗി ജീവനക്കാരനെ മർദിച്ചതായി പരാതി

Web Desk
|
16 Dec 2024 1:15 PM IST

തലപൊട്ടിയ നിലയിൽ അമീനെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട സ്വിഗ്ഗി ജീവനക്കാരന് മർദ്ദനമേറ്റതായി പരാതി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അമീനാണ് മർദനമേറ്റത്. മാനേജ്മെന്റിന്റെ ആളുകളാണ് മർദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. തലപൊട്ടിയ നിലയിൽ അമീനെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡെലിവറി ചാർജ് വെട്ടിക്കുറച്ച കമ്പനി നടപടിയിൽ പ്രതിഷേധിച്ച് സ്വിഗ്ഗി തൊഴിലാളികൾ ഇന്ന് സംസ്ഥാനത്ത് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. സമരം ഒത്തുതീർപ്പാക്കാമെന്ന് കാണിച്ച് ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനമെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരനാണ് മർദിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പളപരിഷ്കരണം നടപ്പിലാക്കുക, സാലറി സ്ലിപ് നൽകുക, നിലവിലെ ഇൻസെന്റീവ് നിലനിർത്തിക്കൊണ്ട് ആകെ ദൂരത്തിന്റെ ആദ്യത്തെ മൂന്നു കിലോമീറ്റർ 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്റർ 10 രൂപയാക്കിയും വേതനം നിശ്ചയിക്കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം ചെയ്യുന്നത് അവസാനിപ്പിക്കുക, ബ്ലോക്ക് ചെയ്തിട്ടുള്ള എല്ലാ ഐഡികളും ആക്ടിവേറ്റ് ചെയ്യുക തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരത്തിലേക്ക് കടക്കാനായിരുന്നു തീരുമാനം. അതിനിടയിലാണ് ജീവനക്കാർക്ക് മർദനമേറ്റത്.

Related Tags :
Similar Posts