< Back
India
താജ്മഹലിന് വീണ്ടും ബോംബ് ഭീഷണി
India

താജ്മഹലിന് വീണ്ടും ബോംബ് ഭീഷണി

Web Desk
|
3 Dec 2024 5:28 PM IST

ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ ഓഫീസിലാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഡോഗ് സ്‌ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല

ലക്‌നൗ: താജ്മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജിയണൽ ഓഫീസില്‍ ഇ-മെയിലിലൂടെയാണ് ഭീഷണി. സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്നായിരുന്നു സന്ദേശം. ചൊവ്വാഴ്ച രാവിലെയോടെയാണ് സന്ദേശം വന്നത്.

എന്നാല്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മറ്റ് സംഘങ്ങളും സ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് താജ്മഹലിന്റെ സുരക്ഷ ഏൽപ്പിച്ച എസിപി സയ്യിദ് അരീബ് അഹ്മദ് വ്യക്തമാക്കി.

ബോംബ് ഭീഷണി സംബന്ധിച്ച ഇ-മെയിൽ ഉടൻ തന്നെ ആഗ്ര പൊലീസിനും ആഗ്ര സർക്കിളിലെ എഎസ്ഐക്കും കൈമാറുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ദീപ്തി വത്സ പറഞ്ഞു. ആയിരത്തോളം വിനോദസഞ്ചാരികള്‍ ആ സമയത്ത് താജ്മഹലിലുണ്ടായിരുന്നു.

2021ലും താജ്മഹലിന് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. അന്ന് വ്യാജ സന്ദേശം അയച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. താജ്മഹൽ പരിസരത്ത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. പൊലീസ് നടത്തിയ പരിശോധനയിൽ ഫരീദാബാദ് സ്വദേശിയാണ് ഫോൾ വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ഉത്തർപ്രദേശ് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് താജ്മഹലിൽ നിന്ന് സന്ദർശകരെ ഒഴിപ്പിക്കുകയും താത്കാലികമായി അടക്കുകയും ചെയ്തിരുന്നു. സന്ദർശകരെ ഒഴിപ്പിച്ചതിന് ശേഷം താജ്മഹലിന്റെ ഇരു ഗെയിറ്റുകളും അടച്ചായിരുന്നു അന്നത്തെ പരിശോധന.

Similar Posts