< Back
India
Tamil Nadu BJP chief apologises for remark on Trisha
India

അധിക്ഷേപ പരാമര്‍ശം; തൃഷയോട് മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

ശരത് ലാൽ തയ്യിൽ
|
16 Feb 2026 9:13 PM IST

അബദ്ധം സംഭവിച്ചതാണെന്നും വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു

ചെന്നൈ: നടി തൃഷയെയും ടിവികെ അധ്യക്ഷന്‍ വിജയിയെയും കുറിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് അനുചിതമായി പരാമര്‍ശിച്ചതില്‍ തൃഷ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മാപ്പ് പറച്ചില്‍.

'അബദ്ധത്തില്‍ സംഭവിച്ചുപോയ ഒരു പ്രസ്താവനയാണത്. അണ്ണാമലൈയും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസനും എന്നോട് സംസാരിച്ചിരുന്നു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നു' -നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വിജയം നേടുന്നതിന് വിജയ് ആദ്യം നടി തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തുവരണമെന്നായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ വിവാദ പ്രസ്താവന. പ്രസ്താവന വിവാദമായിട്ടും പിന്‍വലിക്കാന്‍ നാഗേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഡിഎംകെയും കോണ്‍ഗ്രസുമെല്ലാം പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

പിന്നാലെ നടി തൃഷ തന്നെ നാഗേന്ദ്രന്റെ പ്രസ്താവനയെ വിമര്‍ശിച്ചെത്തി. അനാദരവിനെതിരെ എപ്പോഴും ശബ്ദമുയര്‍ത്തും എന്ന് തൃഷ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു. തൃഷയുടെ നിയമോപദേശകന്‍ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പ്രസ്താവനയില്‍ പറഞ്ഞത്. വിമര്‍ശനം രൂക്ഷമായതിന് പിന്നാലെയാണ് നാഗേന്ദ്രന്‍ മാപ്പ് പറഞ്ഞിരിക്കുന്നത്.

Similar Posts