< Back
India
സഹപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശവും ഭീഷണിയും: ബി.ജെ.പി നേതാവിന് സസ്പെന്‍ഷന്‍
India

സഹപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശവും ഭീഷണിയും: ബി.ജെ.പി നേതാവിന് സസ്പെന്‍ഷന്‍

Web Desk
|
25 Nov 2022 12:28 PM IST

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

ചെന്നൈ: സഹപ്രവർത്തകയോട് അശ്ലീല, അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നേതാവിനെ ബി.ജെ.പി ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഒബിസി വിഭാഗ നേതാവ് സൂര്യ ശിവയെയാണ് സസ്പെന്‍ഡ് ചെയ്തത്. സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയോടാണ് സൂര്യ ശിവ ഫോണില്‍ മോശം പരാമര്‍ശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്‌ക്കുമെന്നും ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും സൂര്യ ശിവ പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഒപ്പം അശ്ലീല പരാമർശങ്ങളും നടത്തി.

വ്യാഴാഴ്ച ഇരു നേതാക്കളും അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സസ്പെന്‍ഷന്‍ കാലാവധിയില്‍ അണിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാം. പെരുമാറ്റത്തില്‍ മാറ്റമുണ്ടായാല്‍ ആറ് മാസത്തിനു ശേഷം ചുമതലകള്‍ തിരികെനല്‍കുമെന്ന് അണ്ണാമലൈ പറഞ്ഞു.

മുതിർന്ന ഡി.എം.കെ നേതാവും പാർട്ടിയുടെ രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. ഈ വർഷം മെയിലാണ് സൂര്യ ശിവ ബി.ജെ.പിയിൽ ചേർന്നത്.

summary- The Tamil Nadu BJP has suspended its OBC wing leader Suriya Siva from his position for six months for making vulgar and abusive comments, and intimidating a woman leader heading the minorities wing.

Related Tags :
Similar Posts