< Back
India
മകള്‍ക്ക് ഭക്ഷണം നൽകാൻ പണമില്ല; പിതാവ് രണ്ട് വയസുകാരിയെ  കൊലപ്പെടുത്തി
India

മകള്‍ക്ക് ഭക്ഷണം നൽകാൻ പണമില്ല; പിതാവ് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി

Web Desk
|
28 Nov 2022 10:51 AM IST

രണ്ട് വർഷം മുമ്പ് ഭാര്യ ഭവ്യയ്ക്കൊപ്പമാണ് രാഹുൽ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയത്

കോലാർ: കര്‍ണാടകയിലെ കോലാറില്‍ മകളെ പോറ്റാൻ പണമില്ലെന്ന് ആരോപിച്ച് 45 കാരൻ രണ്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തി. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത് സ്വദേശി രാഹുൽ പർമറാണ് പ്രതി.

ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ തടാകത്തിന്റെ കരയില്‍ ഒരു നീല കാറും കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തുന്നത്. കുഞ്ഞിനെ കൊന്നതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

രണ്ട് വർഷം മുമ്പ് ഭാര്യ ഭവ്യയ്ക്കൊപ്പമാണ് രാഹുൽ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് മകളെഏറെനേരം കെട്ടിപ്പിടിക്കുകയും അവൾക്കൊപ്പം കളിക്കുകയും ചെയ്‌തെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മകളെ നോക്കാനും ഭക്ഷണം കൊടുക്കാനും പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു.

നവംബർ 15 ന് പ്രതിയെയും മകളെയും കാണാനില്ലെന്ന കാണിച്ച് ഭാര്യ ഭവ്യ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 6 മാസമായി രാഹുൽ തൊഴിൽരഹിതനായിരുന്നുവെന്നും ബിറ്റ്കോയിൻ ബിസിനസിൽ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പോലീസ് പറഞ്ഞു. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ച് മുമ്പ് രാഹുൽ ബംഗളൂരു പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ആഭരണങ്ങൾ പണയം വെച്ചത് രാഹുൽ തന്നെയാണെന്ന് മനസ്സിലായത്. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പൊലീസ് താക്കീത് ചെയ്യുകയും സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകകയാണെന്നും പൊലീസ് പറഞ്ഞു.

Similar Posts