
ബിഹാറില്‍ പ്രതിപക്ഷ നേതാവായി തേജസ്വി യാദവ്
|പറ്റ്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ചേർന്ന ആർജെഡി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
പറ്റ്ന: ബിഹാറില്‍, തേജ്വസി യാദവിനെ പ്രതിപക്ഷ നേതാവായി വീണ്ടും തെരഞ്ഞെടുത്തു. പറ്റ്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ചേർന്ന ആർജെഡി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില്‍ കലഹം മുറുകുന്നതിനിടെയാണ് തേജസ്വി പ്രതിപക്ഷ നേതാവാകുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം നേരിട്ട വൻ പരാജയം അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചിരുന്നത്. 243 സീറ്റുകളിൽ 202 എണ്ണം എൻഡിഎ നേടിയപ്പോൾ മഹാസഖ്യത്തുിന് 35 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. 25 സീറ്റുകൾ നേടിയ ആര്‍ജെഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
കോണ്‍ഗ്രസാകട്ടെ ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായ പദവി സ്വന്തമാക്കാന്‍ പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷിക്കാകുമോ എന്ന് തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞവരെല്ലാം ചോദിച്ചിരുന്നു.
ഒരൊറ്റ സീറ്റിന്റെ ബലത്തിലാണ് ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്. ആകെയുള്ള സീറ്റുകളുടെ പത്ത് ശതമാനമാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ വേണ്ടത്. കൃത്യമായി പറഞ്ഞാൽ 24.3. ആര്‍ജെഡിക്ക് ലഭിച്ചത് 25 സീറ്റുകള്‍. അതായത് ഒരു സീറ്റ് കുറഞ്ഞിരുന്നുവെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ ആര്‍ജെഡിക്കാകുമായിരുന്നില്ല.
243 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റുകളാണ് നേടിയത്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 19 സീറ്റുകളും സ്വന്തമാക്കി.