< Back
India
revand reddy
India

ജാതി സെന്‍സസിന് ഉത്തരവിറക്കി തെലങ്കാന സർക്കാർ; നടപ്പിലാകുന്നത് കോൺഗ്രസ് വാഗ്ദാനം

Web Desk
|
13 Oct 2024 12:26 PM IST

വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി പുറത്തിറക്കി.

ഹൈദരാബാദ്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി പുറത്തിറക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍. 60 ദിവസത്തിനകം സർവേ പൂർത്തിയാക്കാനാണ് നിര്‍ദേശം.

സര്‍വേ നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ തലങ്ങളില്‍ ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുമാണ് സെന്‍സസ് നടപ്പിലാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

ഫെബ്രുവരി 4 ന് തെലങ്കാന മന്ത്രിസഭ സർവേ നടത്താൻ തീരുമാനിക്കുകയും ഫെബ്രുവരി 16 ന് സംസ്ഥാന നിയമസഭ ഇത് സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. സർവേയിലൂടെ സംസ്ഥാനത്തെ എസ്‌സി, എസ്ടി, ബിസി, മറ്റ് ദുർബല വിഭാഗങ്ങൾക്ക് നീതി ലഭിക്കുമെന്ന് പിന്നാക്ക ക്ഷേമമന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കി.

Related Tags :
Similar Posts