< Back
India
തെലങ്കാന ടണൽ ദുരന്തം: അകപ്പട്ടവരുമായി ബന്ധപെടാനാകാതെ 72 മണിക്കൂർ പിന്നിട്ടു; രക്ഷാപ്രവർത്തനം അതീവ ദുഷ്​കരം
India

തെലങ്കാന ടണൽ ദുരന്തം: അകപ്പട്ടവരുമായി ബന്ധപെടാനാകാതെ 72 മണിക്കൂർ പിന്നിട്ടു; രക്ഷാപ്രവർത്തനം അതീവ ദുഷ്​കരം

Web Desk
|
25 Feb 2025 1:25 PM IST

13.5 കിലോമീറ്റർ താഴ്ചയിൽ എട്ട് ആളുകളാണ് കുടുങ്ങി കിടക്കുന്നത്

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം 72 മണിക്കൂർ നീളുന്നു. അപകടപ്പെട്ടവരുമായി ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

13.5 കിലോമീറ്റർ താഴ്ചയിൽ എട്ട് ആളുകളാണ് കുടുങ്ങി കിടക്കുന്നത്. അപകടം നടന്ന മൂന്ന് ദിവസമായിട്ടും ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ബോറിങ് മെഷീൻ്റെ മുൻഭാഗത്തതാണ് ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ആ ഭാഗത്ത് ചളിയും വെള്ളവും നിറഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ചെളിയുടെ അളവ് വർധിക്കുന്നത് ഇത് മറ്റൊരു ചോർച്ച കാരണമാകാമെന്നും നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തുരങ്ക ഭിത്തിയിലെ പൊട്ടലിൽനിന്ന് വെള്ളം ഒഴുകുന്നുണ്ട്​. ഓരോ മിനിറ്റിലും 3200 ലിറ്റർ വെള്ളം തുരങ്കത്തിലേക്ക് ഒഴുകിയെത്തുന്നുവെന്നാണ്​ വിവരം. ഇത്​ വലിയ അളവിൽ മണൽ, പാറ, മറ്റു അവശിഷ്ടങ്ങൾ എന്നിവയുമായി കൂടിച്ചേർന്ന് കൂടുതൽ ചെളി സൃഷ്​ടിക്കുകയാണ്​. സ്ഥിതി വളരെ അപകടകരമാണെന്നും ഈ സമയത്ത് തീവ്രമായ രക്ഷാപ്രവർത്തനങ്ങൾ നടത്താതിരിക്കുന്നതാണ് സുരക്ഷിതമെന്നും വിദഗ്​ധർ ചൂണ്ടിക്കാട്ടി.

അതേസമയം, രക്ഷാപ്രവർത്തങ്ങൾക്കുള്ള ലോക്കോമോട്ടീവ് ട്രാക്ക് വൃത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അതുവഴി വെള്ളം കളയുന്നതിനും ചെളി നീക്കം ചെയ്യുന്നതിനുമുള്ള ഉപകരണങ്ങൾ ആഴത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. തുരങ്കത്തിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുപോകുന്നതിനുള്ള വഴിയും ഒരുക്കുന്നു.

ശനിയാഴ്ച്ച രാവിലെയാണ് മേൽക്കൂര തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങുന്നത്. രണ്ട് എഞ്ചിനിയർമാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലു ദിവസം മുമ്പാണ് തുറന്നത്.

Similar Posts