
'ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാൽ കൃഷ്ണ അദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനം' ; ശശി തരൂരിനെതിരെ വിമർശനവുമായി സുധമേനോൻ
|'തരൂർ സ്വയം 'ചേർന്ന് നിൽക്കുന്നു' എന്ന് അവകാശപ്പെടുന്ന ലിബറൽ മതേതര രാഷ്ട്രീയത്തെ മുഴുവൻ റദ്ദ് ചെയുകയാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്'
കോഴിക്കോട്: ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ച കോൺഗ്രസ് പ്രവർത്തക സമതി അംഗം ശശി തരൂരിന് വിമർശനവുമായി കോൺഗ്രസ് സഹയാത്രിക സുധാമേനോൻ. 'മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂർത്തിയാക്കി പരിവർത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാൽ കൃഷ്ണ ആദ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവന 'മെന്ന് സുധാമേനോൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിജെപി നേതാവായ എൽ.കെ. അദ്വാനിക്ക് 'എക്‌സിൽ' 98മത്തെ ജന്മദിനാശംസകൾ നേരുമ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ശശി തരൂരിന്റെ ഹൃദയം സ്‌നേഹവായ്പ്പിനാൽ നിറഞ്ഞു കവിയുകയാണ്( പോസ്റ്റ് കമന്റിൽ)
'ആധുനികഇന്ത്യയുടെ സഞ്ചാരപഥത്തെ രൂപപ്പെടുത്തുന്നതിൽ ശാശ്വതമായ പങ്ക് വഹിച്ച, പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാട്ടിയ, വിനയാന്വിതനും മാന്യനും മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനുമായിട്ടാണ് 'അദ്ദേഹം ലാൽകൃഷ്ണ അദ്വാനിയെ അടയാളപ്പെടുത്തുന്നത്!
സ്വതന്ത്ര്യഇന്ത്യയുടെ നീണ്ട 'സഞ്ചാരപഥത്തിൽ' മനുഷ്യരെ വർഗീയമായി ധ്രുവീകരിക്കുകയും, മതവിഭാഗങ്ങൾ തമ്മിലുള്ള സഹജീവനങ്ങൾക്കിടയിൽ ആഴമേറിയ കിടങ്ങുകൾ ഉണ്ടാക്കുകയും ചെയ്ത 'മാതൃകാപരമായ പൊതുപ്രവർത്തനം' ആയിരുന്നു 1990 സെപ്റ്റംബർ മാസം ഇരുപത്തി അഞ്ചാം തിയതി, ലാൽകൃഷ്ണ അദ്വാനി ആരംഭിച്ച രഥയാത്ര. സോമനാഥിൽ നിന്നാരംഭിച്ച ആ യാത്ര ബീഹാറിൽ എത്തുമ്പോഴേക്കും രാജ്യമെമ്പാടും വർഗീയകലാപങ്ങൾ ഉണ്ടാവുകയും നിരപരാധികളായ നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യൻ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് അദ്വാനി. ജയ്പൂരും, ഭഗൽപൂരും, ബറോഡയും, ഹൈദ്രാബാദും അടക്കമുള്ള സ്ഥലങ്ങളിൽ നടന്ന നിരവധി കലാപങ്ങളുടെയും, ജീവൻ നഷ്ടപ്പെട്ട സാധുക്കളായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഓർമകളും, അതിനുശേഷമുള്ള അവരുടെ നരകജീവിതത്തിന്റെ നേർചിത്രങ്ങളും ബാബ്‌റി മസ്ജിദിന്റെ തകർച്ചയും കൂടിച്ചേർന്നതാണ് അദ്വാനിയുടെ യഥാർത്ഥ 'സഞ്ചാരപഥം'! അത്തരമൊരു സഞ്ചാരപഥത്തിൻറെ ഉണങ്ങാത്ത വ്രണങ്ങൾ മതേതരവാദികളായ ഇന്ത്യക്കാരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുമ്പോഴാണ് ശ്രീ തരൂർ, മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനായി അദ്വാനിയെ പുകഴ്ത്തുന്നത്.
തരൂർ സ്വയം 'ചേർന്ന് നിൽക്കുന്നു' എന്ന് അവകാശപ്പെടുന്ന ലിബറൽ മതേതര രാഷ്ട്രീയത്തെ മുഴുവൻ റദ്ദ് ചെയുകയാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂർത്തിയാക്കി പരിവർത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാൽ കൃഷ്ണ അദ്വാനിയെ ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനം. അത് മനസിലാക്കാൻ അതിരില്ലാത്ത വായനയും, അറിവും, ഭാഷാ സ്വാധീനവും,ലോകപരിചയവും ഒന്നും വേണ്ട. സ്വാർത്ഥതാല്പര്യങ്ങൾക്ക് അതീതമായ ഇത്തിരി മനുഷ്യസ്‌നേഹവും, വിവേകവും, ഹൃദയവിശാലതയും മാത്രം മതി.
അധികാരത്തിൻറെ ചിരി എന്നും വശ്യമായിരിക്കും. എങ്കിലും, ബഹുമാന്യനായ തരൂർ, വല്ലപ്പോഴും കക്കാട് പറഞ്ഞതുപോലെ
''നേർത്ത നിലാവിന്റെയടിയിൽ
തെളിയുമിരുൾനോക്കുകിരുളിന്റെ യറകളിലെയോർമ്മകളെടുക്കുക....'