< Back
India
ഹംപി കൂട്ടബലാത്സം​ഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ
India

ഹംപി കൂട്ടബലാത്സം​ഗം: മൂന്ന് പ്രതികൾക്ക് വധശിക്ഷ

Web Desk
|
16 Feb 2026 5:36 PM IST

അന്തർദേശീയ തലത്തിൽ തന്നെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ കേസിലാണ് ഒമ്പത് മാസത്തിന് ശേഷം വിധി വന്നിരിക്കുന്നത്

ബംഗളൂരു: കർണാടകയിലെ ഹംപിയിൽ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ.

പ്രതികളായ മല്ലേഷ്, സായ്,ശരണപ്പ എന്നിവരെ ഗംഗാവതി കോടതിയാണ് ശിക്ഷിച്ചത്. ഒമ്പത് മാസം നീണ്ട വിചാരണക്ക് ശേഷമാണ് സുപ്രധാന വിധി. രാജ്യത്തെ നടുക്കിയ കൂട്ട കൂട്ടബലാത്സം​ഗ കേസിലാണ്, ഗംഗാവതി ജില്ലാ സെഷൻസ് കോടതിയുടെ പരമാവധി ശിക്ഷ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഫെബ്രുവരി ആറിന് കണ്ടെത്തിയിരുന്നു. കേസിൽ അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹംപി പൈതൃക കേന്ദ്രത്തിന് സമീപമുള്ള സനാപൂര്‍ തടാകക്കരയില്‍ വിശ്രമിക്കുകയയിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ആദ്യം പെട്രോൾ ആവശ്യപ്പെട്ടും പിന്നീട് പണമാവശ്യപ്പെട്ടും തട്ടിക്കയറിയ പ്രതികൾ സംഘത്തിലെ പുരുഷന്മാരെ മർദിച്ച് കനാലിലേക്കു തള്ളിയിട്ടു. ഒഡീഷ സ്വദേശിയായ ബിബാഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

തൊട്ടടുത്ത ദിവസമാണ് ബിബാഷിനന്റെ മൃതദേഹം തുംഗഭദ്ര കനാലിൽ നിന്ന് കണ്ടെത്തിയത്. അമേരിക്കൻ പൗരനായ ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശി പങ്കജ്, എന്നിവരെയും പ്രതികൾ മർദിച്ചവശരാക്കി കനാലിൽ തള്ളിയിട്ടിരുന്നു. 27 കാരിയായ ഇസ്രായേലുകാരി, ഇവര്‍ താമസിച്ചിരുന്ന ഹോം സ്റ്റേ നടത്തിപ്പുകാരിയായ 29കാരി എന്നിവരെ പ്രതികൾ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അന്തർദേശീയ തലത്തിൽ തന്നെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ കേസിലാണ് ഒമ്പത് മാസത്തിന് ശേഷം വിധി വന്നിരിക്കുന്നത്.

Similar Posts