< Back
India
ഹരിയാനയിൽ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിയിൽ
India

ഹരിയാനയിൽ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പിയിൽ

Web Desk
|
9 Oct 2024 5:19 PM IST

എം.എൽ.എമാർ ബിജെപിയെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതായി ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു

ഡൽഹി : ഹരിയാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബി.ജെ.പിയിൽ ചേർന്നു. സാവിത്രി ജിൻഡാൽ, രാജേഷ് ജൂൺ, ദേവേന്ദർ കദ്യൻ എന്നിവരാണ് കൂടുമാറ്റം നടത്തിയത്‌. തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ ബി.ജെ.പി അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്വതന്ത്ര എംഎൽഎമാർ ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ ഹരിയാനയിൽ ബിജെപിയുടെ അംഗസംഖ്യ 51 ആയി ഉയർന്നു.

ബഹാദുർഗഡിൽ നിന്ന് മത്സരിച്ച രാജേഷ് ജൂൺ 41,999 വോട്ടുകൾക്കാണ് ബിജെപിയുടെ ദിനേഷ് കൗശിക്കിനെ പരാജയപ്പെടുത്തിയത്. ഗണൗറിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച ബി.ജെ.പി വിമതൻ ദേവേന്ദർ കദ്യൻ 35,209 വോട്ടുകൾക്ക് കോൺഗ്രസിൻ്റെ കുൽദീപ് ശർമയെ പരാജയപ്പെടുത്തിയിരുന്നു. കുരുക്ഷേത്ര ബിജെപി എംപി നവീൻ ജിൻഡാലിൻ്റെ അമ്മ സാവിത്രി ജിൻഡാലും ഹിസാറിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ചിരുന്നു. കോൺഗ്രസിന്റെ രാം നിവാസ് രാരയെ 18,941 വോട്ടുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.

സാവിത്രി ജിൻഡാൽ ഉൾപ്പെടെ ഹരിയാനയിലെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതായി ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻ ലാൽ ബദോലി പറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിയുടെ വിജയത്തിൽ സന്തുഷ്ടരാണെന്നും അവർ ഡൽഹിയിൽ ഹൈക്കമാൻഡിനെ കാണുകയാണെന്നും ബദോലി കൂട്ടിച്ചേർത്തു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്.1966ൽ സംസ്ഥാനം നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണിത്. 37 സീറ്റുകളാണ് കോൺ​ഗ്രസ്സിന് നേടാൻ കഴിഞ്ഞത്. ഐ.എൻ.എൽഡി രണ്ട് സീറ്റുകൾ നേടിയപ്പോൾ ജെജെപിയും എഎപിയും അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു.

Related Tags :
Similar Posts