< Back
India
അന്താരാഷ്ട്ര അംഗീകാരം നേടിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കാതിരുന്ന മൂന്ന് സന്ദർഭങ്ങൾ
India

അന്താരാഷ്ട്ര അംഗീകാരം നേടിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കാതിരുന്ന മൂന്ന് സന്ദർഭങ്ങൾ

Web Desk
|
23 May 2025 4:28 PM IST

സ്വീകർത്താക്കളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോ അവരുടെ കൃതിയുടെ പ്രമേയങ്ങളോ കാരണത്താൽ ഈ മൗനം തെരെഞ്ഞെടുക്കപ്പെട്ടതാണ്

ന്യൂഡൽഹി: അന്താരാഷ്ട്ര വേദികളിലെ ഇന്ത്യയുടെ വിജയങ്ങളെ പരസ്യമായി അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ മൗനം പ്രകടമായ ചില ശ്രദ്ധേയമായ അപവാദങ്ങളുമുണ്ട്. അത്തരമൊരു സമീപനത്തിന്റെ അവസാന ഉദാഹരണമാണ് 2025-ൽ ബാനു മുഷ്താഖിന്റെ കന്നഡ ചെറുകഥാ സമാഹാരമായ ഹൃദയ ദീപ ('ഹാർട്ട് ലാമ്പ്') എന്ന കൃതിക്ക് അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചത്. ഇതുകൂടാതെ ലോക വേദികളിൽ ഇന്ത്യയുടെ വിജയങ്ങളെ അംഗീകരിക്കുന്നതിൽ മോദി പരാജയപ്പെട്ട രണ്ട് സന്ദർഭങ്ങൾ കൂടിയുണ്ട്. മൂന്ന് സന്ദർഭങ്ങളിലും മോദിയുടെ അഭിനന്ദന സന്ദേശം ഇല്ലാതിരുന്നത് ഇന്ത്യൻ നേട്ടങ്ങൾ പരസ്യമായി ആഘോഷിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായിരുന്നു. സ്വീകർത്താക്കളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോ അവരുടെ കൃതിയുടെ പ്രമേയങ്ങളോ കാരണത്താൽ ഈ മൗനം തെരെഞ്ഞെടുക്കപ്പെട്ടതാണ്. അവയിൽ പലപ്പോഴും മത ഭൂരിപക്ഷവാദത്തെയും വിഭജനത്തെയും കുറിച്ചുള്ള വിമർശനവും ഇന്ത്യയിലെ ബഹുസ്വരതയ്ക്കുവേണ്ടിയുള്ള വാദവും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

മോദി അവഗണിച്ച മൂന്ന് പ്രതിഭകൾ ഇവരാണ്:

രവീഷ് കുമാർ: റാമോൺ മാഗ്സസെ അവാർഡ് (2019)

2019ൽ മുതിർന്ന ഹിന്ദി ഭാഷാ പത്രപ്രവർത്തകനായ രവീഷ് കുമാറിന് ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റാമോൺ മാഗ്‌സസെ അവാർഡ് ലഭിച്ചു. ഇന്ത്യൻ രാഷ്ട്രീയ വൃത്തത്തിൽ നിന്ന് വ്യാപകമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടും പ്രധാനമന്ത്രി മോദി രവീഷ് കുമാറിന് പരസ്യമായ അഭിനന്ദന സന്ദേശമൊന്നും നൽകിയില്ല.

ഗീതാഞ്ജലി ശ്രീ: ഇന്റർനാഷണൽ ബുക്കർ പ്രൈസ് (2022)

2022ൽ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ എഴുത്തുകാരിയായി ഗീതാഞ്ജലി ശ്രീ. 'ടോംബ് ഓഫ് സാൻഡ്സ്' എന്ന ഹിന്ദി നോവലിനാണ് അവർക്ക് പുരസ്‌കാരം ലഭിച്ചത്. ദക്ഷിണേഷ്യൻ ഭാഷാ പുരസ്‌കാരം നേടിയ ആദ്യ കൃതി എന്ന നിലയിൽ പുസ്തകത്തിന്റെ പ്രാധാന്യം കണക്കിലെടുത്തിട്ടും പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ പ്രതിനിധികൾ ഈ നേട്ടത്തെക്കുറിച്ച് മൗനം പാലിച്ചു. ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യൻ നേട്ടങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരം ആഘോഷിക്കുന്നതിലും മോദി സർക്കാർ പൊതുവെ ഊന്നൽ നൽകുമ്പോഴും ഈ മൗനം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഹിന്ദുസ്ഥാനിയിലുള്ള അവരുടെ പുസ്തകം ബഹുസ്വരതയെയും അതിർത്തികളുടെ അർത്ഥശൂന്യതയെയും കുറിച്ചുള്ള ധീരമായ പര്യവേക്ഷണമാണ്. കൂടാതെ ഒരു പാകിസ്താൻ മുസ്‌ലിം പുരുഷനും ഒരു ഹിന്ദു ഇന്ത്യൻ സ്ത്രീയും തമ്മിലുള്ള ശക്തമായ ബന്ധത്തെ നോവലിൽ ചിത്രീകരിക്കുന്നു.

ബാനു മുഷ്താഖ്: ഇന്റർനാഷണൽ ബുക്കർ പ്രൈസ് (2025)

2025ൽ ബാനു മുഷ്താഖിന്റെ കന്നഡ ചെറുകഥാ സമാഹാരമായ 'ഹൃദയ ദീപ' അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടി. പ്രതിപക്ഷ നേതാക്കളിൽ നിന്ന് അഭിനന്ദന പ്രവാഹമുണ്ടായെങ്കിലും ഈ നേട്ടത്തിന് മോദി അഭിനന്ദന സന്ദേശം നൽകിയതായി രേഖകളൊന്നുമില്ല. കന്നഡ സാഹിത്യത്തിനും ഇന്ത്യൻ എഴുത്തിനുമുള്ള അവാർഡിന്റെ ചരിത്രപരമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഈ അവഗണന ശ്രദ്ധേയമാണ്. ലിംഗഭേദത്തെക്കുറിച്ചും പുരുഷാധിപത്യത്തിനെതിരായ ആക്രമണങ്ങളെക്കുറിച്ചുമാണ് അവരുടെ പുസ്തകം പ്രതിപാദിക്കുന്നത്.

Similar Posts