< Back
India
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്യണം; ബംഗാളിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനെതിരെ ടിഎംസി
India

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്യണം; ബംഗാളിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനെതിരെ ടിഎംസി

Web Desk
|
20 March 2026 2:11 PM IST

തെരഞ്ഞെടുപ്പിൽ ആർ ജി കർ ആശുപത്രി ബലാൽസംഗത്തെ തുടർന്ന് കൊല്ലപ്പെട്ട ഇരയുടെ മാതാവ് മത്സരിക്കും

കൊൽക്കത്ത: ബംഗാളിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനെതിരെ ടിഎംസി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎംസി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പിൽ ആർ ജി കർ ആശുപത്രി ബലാൽസംഗത്തെ തുടർന്ന് കൊല്ലപ്പെട്ട ഇരയുടെ മാതാവ് മത്സരിക്കും.

ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടിഎംസി. ഐഎഎസ്, ഐപിഎസ് എന്നിങ്ങനെ 60ലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎംസി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്‍റെ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്.

അതേസമയം സ്ത്രീ സുരക്ഷാ മുൻനിർത്തി ആർ ജി കാർ മെഡിക്കൽ കോളജിലെ ബലാത്സംഗം ഇരയുടെ മാതാവ് തെരഞ്ഞെടുപ്പിൽ പോരിനിറങ്ങും. പനിഹതി മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർഥിയായാണ് മത്സരിക്കാൻ ഒരുങ്ങുന്നത്.

38 മണ്ഡലങ്ങളിൽ കൂടി ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വരും. കേന്ദ്ര നേതൃത്വത്തെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി 15 റാലികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ നിധിൻ നബീൻ, ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പ്രചാരണത്തിന് എത്തും.

Similar Posts