< Back
India
നിലപാട് മാറ്റി തൃണമൂൽ; സ്പീക്കർ ഓം ബിർലക്ക് എതിരായ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കും
India

നിലപാട് മാറ്റി തൃണമൂൽ; സ്പീക്കർ ഓം ബിർലക്ക് എതിരായ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കും

അഹമ്മദലി ശര്‍ഷാദ്
|
7 March 2026 2:17 PM IST

ഫെബ്രുവരി 10-നാണ് പ്രതിപക്ഷം സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർലക്ക് എതിരായ അവിശ്വാസപ്രമേയത്തിൽ നിലപാട് മാറ്റി തൃണമൂൽ കോൺഗ്രസ്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് തൃണമൂൽ എംപിമാർ വ്യക്തമാക്കി. പ്രമേയത്തിൽ ഒപ്പുവെക്കാൻ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി നിർദേശം നൽകിയതായി രണ്ട് തൃണമൂൽ എംപിമാർ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് രാജ്യസഭയിൽ 12 അംഗങ്ങളും ലോക്‌സഭയിൽ 28 അംഗങ്ങളുമുണ്ട്.

ഫെബ്രുവരി 10-നാണ് പ്രതിപക്ഷം സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. 118 എംപിമാരാണ് പ്രമേയത്തിൽ ഒപ്പുവെച്ചിരുന്നത്. മുൻ സൈനിക മേധാവി എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ പരാമർശിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സഭയിലേക്ക് വരരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ മുന്നറിയിപ്പ് നൽകിയതായും ഓം ബിർല അവകാശപ്പെട്ടിരുന്നു. സഭ തടസപ്പെടുത്തിയതിനെ തുടർന്ന് എട്ട് പ്രതിപക്ഷ എംപിമാർ സ്പീക്കർ സസ്‌പെൻഡ് ചെയ്തിരുന്നു.

തനിക്കെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് ലോക്സഭാ സെക്രട്ടേറിയറ്റ് അംഗീകരിച്ചതിനെത്തുടർന്ന് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ സ്പീക്കർ ബിർല സഭാനടപടികൾ നിയന്ത്രിക്കുന്നതിൽ നിന്നും വിട്ടുനിന്നിരുന്നു. വിഷയം പരിഹരിക്കപ്പെടുന്നത് വരെ സഭ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹം ചെയർപേഴ്സൺമാരുടെ പാനലിന് വിട്ടുകൊടുത്തിരിക്കുകയാണ്.

പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കിൽ സഭയിൽ അതിന്മേൽ ചർച്ച നടക്കും. പ്രതിപക്ഷത്തിന് പ്രമേയവുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെങ്കിൽ, മാർച്ച് ഒമ്പതിന് സഭയിൽ ഈ വിഷയം വരുമ്പോൾ അവർക്ക് നോട്ടീസ് പിൻവലിക്കാവുന്നതാണ്.

കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചപ്പോൾ, സ്പീക്കർക്ക് വിഷയങ്ങൾ പുനഃപരിശോധിക്കാൻ സമയം നൽകുന്നതിനായി ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നത്. തങ്ങൾ കൂടുതൽ സഹിഷ്ണുതയിൽ വിശ്വസിക്കുന്നുവെന്നും ഈ നോട്ടീസിലൂടെ കരുത്ത് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടിഎംസി ലോക്സഭാ പാർലമെന്ററി പാർട്ടി നേതാവ് അഭിഷേക് ബാനർജി അന്ന് വ്യക്തമാക്കിയിരുന്നു.

Similar Posts