< Back
India
മക്കൾ കണ്ടിപ്പാ നമ്മളെ വരവെപ്പാങ്കേ; കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതു പരിപാടിയുമായി വിജയ്, പാസ് മുഖേന എത്തിയത് 2000 പേര്‍
India

'മക്കൾ കണ്ടിപ്പാ നമ്മളെ വരവെപ്പാങ്കേ'; കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതു പരിപാടിയുമായി വിജയ്, പാസ് മുഖേന എത്തിയത് 2000 പേര്‍

Web Desk
|
23 Nov 2025 12:20 PM IST

2026 ൽ ടിവികെ അധികാരത്തിൽ വരുമെന്നും ടിവികെ അധ്യക്ഷന്‍ വിജയ് പറഞ്ഞു

കാഞ്ചിപുരം: കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി രാഷ്ട്രീയ പ്രചാരണ പരിപാടിയുമായി തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.'ഉള്ളരങ്ങ്' എന്ന പേരിൽ കാഞ്ചിപുരത്താണ് പരിപാടി.തെരഞ്ഞെടുത്ത 2000 പേർക്ക് പാസ് മുഖാന്തിരമാണ് പ്രവേശനം നല്‍കിയത്. രണ്ട് മാസത്തിന് ശേഷമാണ് വിജയ് ജനങ്ങളുമായി സംവദിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് വാഹനങ്ങൾ, കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ഡിഎംകെ സർക്കാറിനെതിരെ ആഞ്ഞടിച്ചായിരുന്നു വിജയുടെ പ്രസംഗം.2026 ൽ ടിവികെ അധികാരത്തിൽ വരുമെന്നും വിജയ് പറഞ്ഞു. 'ഒരുപാട് ഹൃദയവേദനയ്ക്ക് ശേഷമാണ് കാഞ്ചീപുരം ജില്ലയിൽ പൊതുയോഗം നടക്കുന്നത്. വ്യക്തിപരമായി ഡിഎംകെയോട് ഒരു വിദ്വേഷവുമില്ല. ജനങ്ങളോട് കള്ളം പറഞ്ഞ് അധികാരത്തിലെത്തിയ ഡിഎംകെയെ നമുക്ക് എങ്ങനെ ചോദ്യം ചെയ്യാതിരിക്കാൻ കഴിയും?.ഞങ്ങള്‍ തീര്‍ച്ചയായും അധികാരത്തില്‍ വരും. ജനങ്ങൾക്കുവേണ്ടി ഞങ്ങൾ എന്തുചെയ്യാൻ പോകുന്നു എന്നതിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകും" ..വിജയ് പറഞ്ഞു.

സെപ്റ്റംബറിലാണ് കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളുമടക്കം 41 പേര്‍ മരിച്ചത്. ദുരന്തം ഏറെ വിവാദമാകുകയും വിജയിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തേക്ക് വിളിച്ചുവരുത്തി വിജയ് അനുശോചനം അറിയിച്ചിരുന്നു.


Similar Posts