
Photo| Special Arrangement
കരൂർ ദുരന്തത്തിൽ മരണം 41 ആയി; ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹരജി ഇന്ന് പരിഗണിക്കും
|വിജയ്‍യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്
ചെന്നൈ: കരൂർ ദുരന്തത്തിൽ ഗൂഢാലോചന അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ നൽകിയ ഹരജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ദുരന്തം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. അതേസമയം, കല്ലേറും ലാത്തിചാർജും ഉണ്ടായെന്ന ടിവികെയുടെ വാദം എഡിജിപി തള്ളി.
'12 മണിക്ക് വിജയ് കരൂറിൽ എത്തുമെന്നാണ് തമിഴക വെട്രി കഴകം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 10 വരെയായിരുന്നു പരിപാടിക്ക് അനുമതി തേടിയിരുന്നത്. രാവിലെ 11 മണി മുതൽ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. 12 മണിക്ക് വരുമെന്ന് പറഞ്ഞിരുന്ന വിജയ് എത്തിയത് രാത്രി 7.40നാണ്. അതുവരെ, പൊരിവെയിലത്ത് നിന്ന ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല'- ഡിജിപി പറഞ്ഞു.
വിജയ്‍യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ അപകടത്തിൽ മരണസംഖ്യ 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്.വിജയക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് സർക്കാർ നിലപാട്.
ശനിയാഴ്ച രാത്രിയാണ് കരൂറിലെ വേലുസ്വാമിപുരത്ത് രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കം 27,000 പേരായിരുന്നു ഒത്തുകൂടിയിരുന്നത്. ടിവികെ പ്രചാരണറാലിയിലേക്ക് വിജയ് ഏറെ വൈകിയെത്തിയതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് ഡിജിപി ജി. വെങ്കിട്ടരാമൻ ആരോപിക്കുന്നു.
മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ യും നൽകുമെന്ന് വിജയ് സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.