< Back
India
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കുറിച്ച് വിവരമില്ല; വിദേശകാര്യ മന്ത്രാലയം
India

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കുറിച്ച് വിവരമില്ല; വിദേശകാര്യ മന്ത്രാലയം

Web Desk
|
17 Jan 2025 5:01 PM IST

96 പേരെ ഇതിനോടകം തിരികെ എത്തിച്ചു

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈൻ യുദ്ധഭൂമിയിൽ പരിക്കേറ്റ മലയാളി മോസ്കോയിൽ ചികിൽസയിൽ തുടരുകയാണ്. 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് റൺദീർ ജയ്സ്വാൾ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനും സമാനമായി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയില്‍പെട്ടാണ് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്. ഇവര്‍ക്കു പുറമെ കേരളത്തില്‍നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി പേർ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശന തിയതി പിന്നീട് തീരുമാനിക്കുമെന്നും വിദേശകാര്യ വക്താവ് റൺദീപ് ജയ്സ്വാൾ പറഞ്ഞു.


Similar Posts