< Back
India
Two priests held for Acid attack on temple accountant in Hyderabad
India

ഹൈദരാബാദിൽ ക്ഷേത്രത്തിൽ കയറി ജീവനക്കാരന്റെ തലയിൽ ആസിഡൊഴിച്ച സംഭവം: രണ്ട് പൂജാരിമാർ അറസ്റ്റിൽ

Web Desk
|
17 March 2025 12:49 PM IST

ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ അക്കൗണ്ടന്റും ക്ഷേത്ര- ഗോശാല കമ്മിറ്റി അംഗവുമായ ഗോപി എന്ന ചിന്തല നർസിങ് റാവു (60) ആണ് ആക്രമണത്തിന് ഇരയായത്.

ഹൈദരാബാദ്: ഹൈദരാബാദിലെ സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ ജീവനക്കാരന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പൂജാരിമാർ അറസ്റ്റിൽ. ‌വഴിപാട് കൗണ്ടറിലുണ്ടായിരുന്ന അക്കൗണ്ടന്റിനു നേരെ മാർച്ച് 14നാണ് ആക്രമണം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മേദക് ജില്ലയിലെ സദാശിവ്‌പേട്ട സ്വദേശി റായ്കോട് ഹരിപുത്ര (31), സൈദാബാദ് സ്വദേശി അരിപിരള രാജശേഖർ ശർമ (41) എന്നിവരെയാണ് സൈദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ അക്കൗണ്ടന്റും ക്ഷേത്ര- ഗോശാല കമ്മിറ്റി അംഗവുമായ ഗോപി എന്ന ചിന്തല നർസിങ് റാവു (60) ആണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. കസേരയിൽ ഇരിക്കുകയായിരുന്ന നർസിങ് റാവുവിൻ്റെ അടുത്തേക്ക് നടന്നെത്തിയ അക്രമി, 'ഹാപ്പി ഹോളി' എന്നുപറഞ്ഞ് തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപെടുകയും ചെയ്തു. മുഖം മറച്ചാണ് അക്രമി സ്ഥലത്തെത്തിയത്.

ആക്രമണത്തിൽ റാവുവിന്റെ തലയോട്ടി, മുഖം, കണ്ണുകൾ, കഴുത്ത് എന്നിവിടങ്ങളിൽ പൊള്ളലേറ്റതായി സൗത്ത്-ഈസ്റ്റ് സോൺ ഡിസിപി പാട്ടീൽ കാന്തിലാൽ സുഭാഷ് പറഞ്ഞു. തലയോട്ടിയിൽ നിന്ന് പുക ഉയരാനും തുടങ്ങി. തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരാണ് റാവുവിനെ മലക്പേട്ടിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രാദേശിക ഹിന്ദു സംഘടനകൾ പ്രതിഷേധവും നടത്തിയിരുന്നു.

റാവു നൽകിയ പരാതിയിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലീസ് ആറ് ടീമുകൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഷെയ്ക്ക്പേട്ടിലെ വസതിയിൽ നിന്നാണ് പ്രതിയായ റായ്കോട് ഹരിപുത്ര പൂജാരി​യെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ പൂജാരിയായ അരിപിരള രാജശേഖർ ശർമയുടെ നിർദേശപ്രകാരമാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.

തുടർന്ന് ഇയാളെയും പിടികൂടുകയായിരുന്നു. അരിപിരള രാജശേഖർ ശർമയ്ക്ക് അക്കൗണ്ടന്റിനോടുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് 2,000 രൂപയാണ് ഹരിപുത്രക്ക് ഇയാൾ പ്രതിഫലം നിശ്ചയിച്ചത്. 1,000 രൂപ മുൻകൂർ നൽകുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Similar Posts