< Back
India
ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി; കുറ്റകൃത്യവുമായി  ബന്ധമില്ലെന്നും വിശദീകരണം
India

ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി; കുറ്റകൃത്യവുമായി ബന്ധമില്ലെന്നും വിശദീകരണം

റിഷാദ് അലി
|
11 Feb 2026 6:18 PM IST

സന്നദ്ധസംഘടനയ്ക്ക് വേണ്ടി ജോലി ചെയ്ത സമയത്തായിരുന്നു കണ്ടത്. ഇതിനെയാണ് രാഹുൽ ഗാന്ധി പെരുപ്പിച്ച് കാണിച്ചതെന്നും കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി.

സന്നദ്ധസംഘടനയ്ക്ക് വേണ്ടി ജോലി ചെയ്ത സമയത്തായിരുന്നു കണ്ടത്. ഇതിനെയാണ് രാഹുൽ പെരുപ്പിച്ച് കാണിച്ചത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് രാഹുൽ പറയുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രിയായ ഹർദീപ് സിങ് പുരി വിശദീകരിച്ചു.

എപ്സ്റ്റീന്‍ ഫയലുകളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'30 ലക്ഷം ഇമെയിലുകളില്‍ വെറും മൂന്നോ നാലോ തവണ മാത്രമാണ് എന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് ഞാന്‍ എപ്സ്റ്റീനെ കണ്ടത്. ഞങ്ങള്‍ സംസാരിച്ചത് 'മേക്ക് ഇന്‍ ഇന്ത്യ'യെ കുറിച്ചാണ്. എപ്സ്റ്റീന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അതിന് പറ്റിയ ആളായിരുന്നില്ല. എന്നെ 'രണ്ടു മുഖമുള്ളവന്‍' എന്നാണ് എപ്സ്റ്റീന്‍ വിശേഷിപ്പിച്ചത്. രാഹുല്‍ ആ ഇമെയിലുകള്‍ ശരിക്കും വായിച്ചു നോക്കണം'- മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡെലിഗേഷന്റെ ഭാഗമായി മുന്നോ അല്ലെങ്കിൽ പരമാവധി നാല് തവണയോ എപ്സ്റ്റീനെ ക​ണ്ടിട്ടുണ്ട്. ഞങ്ങളുടെ കൂടിക്കാഴ്ചക്ക് എപ്സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. എപ്സ്റ്റീനിന്റെ പ്രവർത്തനങ്ങളിൽ തനിക്ക് ഒരു താൽപര്യവുമില്ല. ഞാൻ അങ്ങനെയൊരു ആളല്ല'- ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി,

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരിയും ജെഫ്രി എപ്‌സ്റ്റീനും തമ്മിൽ നടന്ന ഇമെയിൽ ചാറ്റുകളുടെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചർച്ചകളുമൊക്കെ ഇതിലുള്‍പ്പെട്ടിരുന്നു.

Similar Posts