< Back
India
എരുമയെ വാങ്ങാനായി രണ്ടാം വിവാഹം; സമൂഹ വിവാഹ വേദിയിലെത്തി യുവതിയെ കയ്യോടെ പിടികൂടി മുൻ ഭർത്താവിന്റെ കുടുംബം
India

എരുമയെ വാങ്ങാനായി രണ്ടാം വിവാഹം; സമൂഹ വിവാഹ വേദിയിലെത്തി യുവതിയെ കയ്യോടെ പിടികൂടി മുൻ ഭർത്താവിന്റെ കുടുംബം

Web Desk
|
24 Feb 2025 12:49 PM IST

മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്

ലഖ്നൗ: ഉത്തർപ്രദേശിൽ സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതിയെ കയ്യോടെ പിടികൂടി പൊലീസ്. അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടി മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്.

ഉത്തർപ്രദേശിൽ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരമാണിത്. ഈ പണം തട്ടിയെടുത്ത് എരുമയെ വാങ്ങാനായിരുന്നു അസ്മയുടെയും ബന്ധുവായ ജാബർ അഹമ്മദിന്റെയും പദ്ധതി. തുടർന്ന് സമൂഹ വിവാഹത്തിൽവെച്ച് ജാബറിനെ വിവാഹം കഴിക്കാൻ അസ്മ തീരുമാനിച്ചു.

ഒരു ഡിന്നർ സെറ്റ്, വധുവിനും വരനും രണ്ട് ജോഡി വസ്ത്രങ്ങൾ, ഒരു വാൾ ക്ലോക്ക്, ഒരു വാനിറ്റി കിറ്റ്, ഒരു ദുപ്പട്ട, വെള്ളി മോതിരങ്ങൾ, പാദസരങ്ങൾ, ഒരു ലഞ്ച് ബോക്സ് തുടങ്ങിയവയായിരുന്നു ദമ്പതികൾക്ക് സർക്കാർ നൽകിയ സമ്മാനങ്ങൾ. കൂടാതെ വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മൂന്ന് വർഷം മുമ്പാണ് അസ്മ നൂർ മുഹമ്മദെന്ന യുവാവിനെ വിവാഹം കഴിച്ചത്. ഇരുവരും പിരിയാന്‍ തീരുമാനിച്ച് വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേസ് നടന്നു വരികയാണ്. തുടർന്ന് വിവരമറിഞ്ഞ നൂറിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് സമൂഹ വിവാഹ വേദിയിലേക്ക് കയറി ഇത് ചോദ്യം ചെയ്യുകയായിരുന്നു. മുന്നൂറോളം വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്ന വേദിയില്‍ വച്ചാണ് അസ്മ പിടിക്കപ്പെടുന്നത്.

മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ചീഫ് ഡെവലെപ്മന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ സംഭവം പൊലീസിനെ അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ നിയമങ്ങൾ ലംഘിച്ചതിനും, അനാവശ്യ നേട്ടമുണ്ടാക്കാൻ അപേക്ഷ നൽകിയതിനും, സർക്കാർ ജോലി തടസ്സപ്പെടുത്തിയതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Similar Posts