
മണി റിക്വസ്റ്റ് ഓപ്ഷൻ ഒഴിവാക്കാനൊരുങ്ങി യുപിഐ; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ
|വ്യാജ യുപിഐ റിക്വസ്റ്റുകളുപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം
ന്യൂഡൽഹി: കടം കൊടുത്ത പണം സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും തിരികെചോദിക്കാൻ മടിക്കുന്നവരാണ് പലരും. അത്തരം സാഹചര്യങ്ങളിൽ യുപിഐ വഴി ഒരു റിക്വസ്റ്റ് അയച്ച് നൈസ് ആയി കൈകാര്യം ചെയ്യാറാണ് പതിവ്. എന്നാൽ കേട്ടോളൂ, ഇനിമുതൽ അത് നടക്കില്ല.
ഒക്ടോബർ ഒന്നുമുതൽ മണി റിക്വസ്റ്റിങ് ഓപ്ഷൻ യുപിഐയിൽനിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വ്യാജ യുപിഐ റിക്വസ്റ്റുകളുപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ഇത്തരമൊരു നീക്കം നടത്തുന്നത്.
ഒക്ടോബർ രണ്ടുമുതൽ ഒരു പി ടു പി (പേഴ്സൺ ടു പേഴ്സൺ) ഇടപാടുകളും പ്രോസസ് ചെയ്യരുതെന്ന് എൻപിസിഐ ബാങ്കുകൾക്കും ആപ്പുകൾക്കും നൽകിയ ഉത്തരവിൽ പറയുന്നു.
ഇതോടെ സ്വകാര്യവ്യക്തികൾ തമ്മിൽ നടത്തുന്ന റിക്വസ്റ്റുകൾ മാത്രമാണ് ഇല്ലാതാവുക. അതേസമയം, ഡെലിവറി ആപ്പുകളും ഓൺലൈൻ വ്യാപാരികളും നൽകുന്ന റിക്വസ്റ്റുകൾക്ക് തടസ്സമുണ്ടാകില്ല. മൊബൈൽ നമ്പർ, യുപിഐ ഐഡി, ബാങ്ക് ഡീറ്റെയിൽസ് എന്നിവയുപയോഗിച്ചുള്ള ഇടപാടുകളിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
യുപിഐയുടെ സുരക്ഷയെ ബാധിക്കുന്ന ഏറ്റവും ദുർബലമായ സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. ഏതെങ്കിലും വ്യാജമായ റിക്വസ്റ്റിൽ നൽകുന്ന ഒറ്റ ക്ലിക്കിലൂടെയുള്ള വലിയ നഷ്ടസാധ്യതയെ തള്ളിക്കളയാനാവില്ല.