
വിസിൽ പോട്... ഇത് ടിവികെ സ്‌റ്റൈൽ: തെരഞ്ഞെടുപ്പ് ചിഹ്നം അവതരിപ്പിച്ച് വിജയ്
|വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിലെ മഹാബലിപുരത്ത് നടന്ന ടിവികെ ഭാരവാഹികളുടെ യോഗത്തിലാണ് താരം ചിഹ്നം അവതരിപ്പിച്ചത്
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് തന്റെ പാർട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ 'വിസിൽ' അനാവരണം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് താരം ചിഹ്നം അവതരിപ്പിച്ചത്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നതിന്റെയും ജനങ്ങളെ ഉണർത്തുന്നതിന്റെയും പ്രതീകമായാണ് വിസിൽ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യത്തിലെ യുദ്ധമാണെന്നും നിങ്ങൾ യുദ്ധത്തിൽ പോരാടാനുള്ള തന്റെ കമാൻഡോകളാണെന്നുമാണ് മഹാബലിപുരത്ത് നടന്ന ടിവികെ ഭാരവാഹികളുടെ യോഗത്തിൽ വിജയ് പറഞ്ഞത്. അഴിമതിക്ക് തരിമ്പും ഇടമില്ലാത്ത ഒരു ഭരണസംവിധാനമാണ് തന്റെ ലക്ഷ്യമെന്ന് വിജയ് ചടങ്ങിൽ പ്രഖ്യാപിച്ചു. 'സീറോ കറപ്ഷൻ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാകും പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുക. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടിവികെ സന്നദ്ധമാണെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച വിസിൽ ചിഹ്നം സാധാരണക്കാരുടെ ശബ്ദമായി മാറുമെന്ന് വിജയ് പറഞ്ഞു.
ആരെന്ത് ചെയ്താലും അടിമായിയിരിക്കാൻ ടിവികെയെ കിട്ടില്ലെന്ന് വിജയ് പറഞ്ഞു. അണ്ണാ ഡിഎംകെ ബിജെപിയുടെ അടിമയാണെന്നും ഡിഎംകെ ബിജെപിയെ രഹസ്യമായി പിന്തുണക്കുന്നുവെന്നും വിജയ് ആരോപിച്ചു. അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് പോളിങ് ബൂത്തുകൾ വ്യാജ വോട്ടിന്റെ കേന്ദ്രങ്ങളാണ്. എല്ലാവരെയും കാണണം, ഓരോ വോട്ടും സംരക്ഷിക്കണം. 'ദുഷ്ടശക്തി' (ഡിഎംകെ)യെയും, അഴിമതിക്കാർ (എഐഎഡിഎംകെ)യെയും നേരിടാൻ ധൈര്യമുള്ളത് ടിവികെക്ക് മാത്രമാണെന്ന് വിജയ് പറഞ്ഞു.
പാർട്ടിയുടെ നയങ്ങളും ഭാവി പരിപാടികളും വിശദീകരിച്ച അദ്ദേഹം യുവാക്കളെയും സാധാരണക്കാരെയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും കൂട്ടിച്ചേർത്തു. അഴിമതി രഹിതവും സുതാര്യവുമായ ഒരു പുതിയ തമിഴ്നാടിനായി അണികൾ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.