
വിജയ് | Photo | tvk youtube channel
വിജയ് എത്തിയത് പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകി,50,000 പേർക്ക് 500ഓളം പൊലീസുകാര്‍; കരൂര്‍ ദുരന്തമുണ്ടായതിങ്ങനെ..
|സംഘാടനത്തിലും സമയക്രമം പാലിക്കുന്നതിലും വിജയ്‍ക്കും ടിവികെയ്ക്കും വലിയ വീഴ്ചയുണ്ടായി
ചെന്നൈ: തമിഴ്നാട്ടിലെ കരൂറിൽ വിജയ്‍യുടെ ടിവികെ പ്രചാരണറാലിക്കിടെയുണ്ടായത് വിളിച്ചുവരുത്തിയ ദുരന്തം. സംഘാടനത്തിലും സമയക്രമം പാലിക്കുന്നതിലും വിജയ്‍ക്കും ടിവികെയ്ക്കും വലിയ വീഴ്ചയുണ്ടായി.തമിഴകത്തെ ഹൃദയഭേദകമായ ദുരന്തത്തിലേക്ക് നയിച്ചത് ഇങ്ങനെ.
വിജയ്‍യുടെ ആദ്യ പരിപാടി തീരുമാനിച്ചത് തൃച്ചിക്കടുത്ത് നാമക്കലിലായിരുന്നു. രാവിലെ 8.45ന് നാമക്കലിൽ നടക്കേണ്ട പരിപാടിക്കായി വിജയ് തൃച്ചിയിൽ വിമാനമിറങ്ങുന്നത് 9.30 ന്. നാമക്കലിലെ ജനങ്ങളെ അഭിവാദ്യംചെയ്ത് കരൂരിലേക്ക് തിരിക്കുന്നത് വൈകീട്ട് 3.45ന്. കരൂറിൽ റാലി നിശ്ചയിച്ചിരുന്ന സമയം ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു. എന്നാൽ വഴിനീളെ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യംചെയ്ത് വിജയ് കരൂറിലെത്തുന്നത് പറഞ്ഞ സമയത്തിൽനിന്ന് ആറ് മണിക്കൂർ വൈകി 7 മണിക്കാണ്.
ഇതിനിടെ വിജയ്‍യെ കാണാനായി കരൂറിലെ ഈറോഡ് ഹൈവേയിൽ ആളുകൾ തിങ്ങിനിറഞ്ഞു. പതിനായിരം പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച സ്ഥലത്ത് എത്തിച്ചേർന്നത് 50,000ത്തോളം പേർ. എന്നാൽ സുരക്ഷയ്ക്കായി വിന്യസിച്ചത് 500ഓളം പൊലീസുകാരെ മാത്രം.. ക്ഷീണിതരായ ജനങ്ങൾക്ക് വാഹനത്തിന് മുകളിൽനിന്ന് വിജയ് വെള്ളക്കുപ്പി എറിഞ്ഞുനൽകി. ഏറെ നേരം ജലപാനമില്ലാതെ തളർന്ന ആളുകൾ വെള്ളത്തിനായി കൂടുതൽ തിക്കിത്തിരക്കി. നിർജലീകരണംമൂലം തളർന്നുവീണവർക്ക് മുകളിലേക്ക് ആൾക്കൂട്ടം കയറിയിറങ്ങിയതും അപകടത്തിന്റെ തീവ്രത കൂട്ടി. അപകടത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ വിജയ് ചെന്നൈയിലേക്ക് മടങ്ങി. നാല് മണിക്കൂറിന് ശേഷമാണ് ടിവികെയുടെ എക്സ് പേജിലൂടെ വിജയ് ദുഃഖം രേഖപ്പെടുത്തിയത്.
അതിനിടെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ യും നൽകുമെന്ന് വിജയ് സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു.കോടതി കടുത്ത നിലപാടുകളെടുക്കുമെന്ന് മുൻകൂട്ടി കണ്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി നാളെ ഉച്ചക്ക് പരിഗണിക്കും.സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ഇന്ന് കരൂരിലെത്തും..