
'തെരഞ്ഞെടുപ്പല്ല, വരാനിരിക്കുന്നത് ജനാധിപത്യത്തിലെ യുദ്ധം'; ആർക്ക് മുന്നിലും തല കുനിക്കില്ലെന്ന് വിജയ്
|തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിവികെ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഗൃഹസമ്പർക്ക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു
ചെന്നൈ: സിബിഐ ചോദ്യം ചെയ്യലിനും 'ജനനായകൻ' സിനിമ സംബന്ധിച്ച വിവാദങ്ങൾക്കും പിന്നാലെ ശക്തമായ പ്രതികരണവുമായി നടനും ടിവികെ നേതാവുമായ വിജയ്. ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും മഹാബലിപുരത്ത് നടന്ന ടിവികെ ഭാരവാഹികളുടെ യോഗത്തിൽ വിജയ് പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യത്തിലെ യുദ്ധമാണെന്നും വിജയ് പറഞ്ഞു. നിങ്ങൾ ഈ യുദ്ധത്തിൽ പോരാടാനുള്ള തന്റെ കമാൻഡോകളാണെന്നും വിജയ് പാർട്ടി ഭാരവാഹികളോട് പറഞ്ഞു.
നിലവിലെ തമിഴ് രാഷ്ട്രീയക്കാർ അണ്ണയെ മറന്നുവെന്ന് ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളെ ലക്ഷ്യമിട്ട് വിജയ് പറഞ്ഞു. അതിൽ പാർട്ടിക്കൊപ്പം 'അണ്ണ'യുടെ പേരുള്ളവരുമുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രധാന വക്താവുമായിരുന്ന സി.എൻ അണ്ണാദുരൈ ആണ് 'അണ്ണ' എന്ന് വിശേഷിപ്പിക്കുന്നത്.
അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് പോളിങ് ബൂത്തുകൾ വ്യാജ വോട്ടിന്റെ കേന്ദ്രങ്ങളാണ്. എല്ലാവരെയും കാണണം, ഓരോ വോട്ടും സംരക്ഷിക്കണം. 'ദുഷ്ടശക്തി' (ഡിഎംകെ)യെയും, അഴിമതിക്കാർ (എഐഎഡിഎംകെ)യെയും നേരിടാൻ ധൈര്യമുള്ളത് ടിവികെക്ക് മാത്രമാണെന്ന് വിജയ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടിവികെ സംസ്ഥാനത്ത് ഗൃഹസമ്പർക്ക ക്യാമ്പയിൻ സംഘടിപ്പിക്കും. ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾക്ക് ശേഷിയുണ്ട്. ഏതെങ്കിലും രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിജയ് ആണെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.