< Back
India
തൃശൂർ പൂരം കലക്കൽ; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, ഒന്നാംപ്രതിയാവേണ്ടത് അന്നത്തെ കലക്ടർ: വി.എസ് സുനിൽകുമാർ
India

തൃശൂർ പൂരം കലക്കൽ; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, ഒന്നാംപ്രതിയാവേണ്ടത് അന്നത്തെ കലക്ടർ: വി.എസ് സുനിൽകുമാർ

Web Desk
|
14 Feb 2026 12:34 PM IST

ദേവസ്വത്തിലെ ചിലർക്ക് പങ്കുണ്ടെങ്കിലും പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയല്ലെന്നും സുനിൽകുമാർ പറഞ്ഞു

തൃശൂര്‍: പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ഒന്നാംപ്രതിയാവേണ്ടത് അന്നത്തെ ജില്ലാ കലക്ടര്‍ ആയിരുന്നെന്നും മന്ത്രിമാരോ എംഎല്‍എമാരോ അങ്ങോട്ട് വരേണ്ടതില്ലെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞതെന്നും സുനില്‍കുമാര്‍ പറഞ്ഞു. പൂരം കലക്കലിന് പിന്നില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരുമുണ്ടെന്നും ദേവസ്വത്തിലെ ചിലര്‍ക്ക് പങ്കുണ്ടെങ്കിലും ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

'പൂരം കലക്കലുമായി ബന്ധപ്പെട്ട് മൂന്ന് തട്ടിലായാണ് അന്വേഷണം നടന്നത്. ആ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. തിരുവമ്പാടി ദേവസ്വത്തെ ഇതുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ദേവസ്വം പൂരം അലങ്കോലപ്പെടുത്താന്‍ കൂട്ടുനില്‍ക്കുമെന്ന് വിശ്വസിക്കാനാകില്ല. എങ്കിലും, ആ ദേവസ്വത്തിനകത്തെ വ്യക്തികളില്‍ ആര്‍ക്കെല്ലാമാണ് ഇതില്‍ പങ്കുള്ളതെന്ന കാര്യം വ്യക്തമായി അറിയേണ്ടതുമുണ്ട്. പൂരം കലക്കലിന് പിന്നില്‍ രാഷ്ട്രീയമായ ഗൂഢാലോചനയുണ്ടെന്നാണ് എനിക്ക് മനസിലായത്. ആ രാഷ്ട്രീയ ഗൂഢാലോചനയാണ് വ്യക്തമായി പുറത്തുവരേണ്ടത്. പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ ലാഭം കൊയ്യാന്‍ ഇറങ്ങിത്തിരിച്ച പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകള്‍ക്കുമാണ് അതിന്റെ ഉത്തരവാദിത്തം. അവര്‍ക്ക് സഹായകമായ ചില കാര്യങ്ങള്‍ ദേവസ്വത്തിനകത്തെ ചിലര്‍ സ്വീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്'. സുനില്‍കുമാര്‍ പറഞ്ഞു.

'ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. എഡിജിപി സംഭവസ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന ചര്‍ച്ച തുടക്കംമുതലേ ഉണ്ടായിട്ടുണ്ട്. അന്നത്തെ ജില്ലാ കലക്ടര്‍ക്കാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കോ ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ക്കോ എത്തിപ്പെടാനാവാത്ത സാഹചര്യത്തില്‍ സ്ഥലത്ത് മുഴുവന്‍ സമയവും കലക്ടര്‍ അവിടെയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ വല്ലവരും പ്രതിപ്പട്ടികയിലേക്ക് വരുന്നുണ്ടെങ്കില്‍ ആദ്യം വരേണ്ടത് അന്നത്തെ ജില്ലാ കലക്ടറാണ്. അതില്‍ യാതൊരു സംശയവുമില്ല. പൂരം അലങ്കോലപ്പെടുത്തുമെന്ന വിവരം ലഭിച്ചിട്ടും മന്ത്രിമാരും ഭരണകൂടവുമായി ബന്ധപ്പെട്ടവരും അവിടേക്ക് വരേണ്ടതില്ലെന്നാണ് പൂരം നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ള കലക്ടര്‍ പറഞ്ഞത്. തന്നെക്കൊണ്ട് നിയന്ത്രിക്കാനാകുമെന്നുള്ള പ്രതീതിയാലാണ് അങ്ങനെ പറഞ്ഞതെന്ന് കരുതാമെങ്കിലും പൂരം അലങ്കോലപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തത് കലക്ടറാണെന്നുള്ളതാണ്. യഥാര്‍ഥ പ്രതികള്‍ ആരാണെന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. തൃശൂര്‍ പൂരം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിചേര്‍ക്കുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ല. ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക രാഷ്ട്രീയ ഗൂഢാലോചന നടക്കുകയാണുണ്ടായത്.' സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃശൂര്‍ പൂരം കലക്കലില്‍ സര്‍ക്കാരിന്റേത് ആസൂത്രിതമായ റിപ്പോര്‍ട്ടാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. ബിജെപിക്ക് നേട്ടം കൊയ്യുന്നതിനായി സിപിഎം അവസരമുണ്ടാക്കി കൊടുക്കുകയായിരുന്നുവെന്നും തൃശൂരിലെ വിശ്വാസികളും ജനതയും അര്‍ഹിക്കുന്ന പുച്ഛത്തോടെ റിപ്പോര്‍ട്ട് തള്ളിക്കളയുമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.

Similar Posts