< Back
India
പശ്ചിമ ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്; സംഭവത്തില്‍ 40 പേരെ അറസ്റ്റുചെയ്തു
India

പശ്ചിമ ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചുപൊലീസുകാര്‍ക്ക് പരിക്ക്; സംഭവത്തില്‍ 40 പേരെ അറസ്റ്റുചെയ്തു

Web Desk
|
12 Jun 2025 5:51 PM IST

മുസ്ലീം വ്യാപാരി കട നടത്തിയ സ്ഥലത്ത് തുളസിത്തറ സ്ഥാപിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്

മഹേഷ്തല: പശ്ചിമ ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒന്നിലധികം വാഹനങ്ങള്‍ കത്തിച്ചു. പശ്ചിമ ബംഗാളിലെ മഹേഷ്തലയില്‍ ബുധനാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 40 പേരെ അറസ്റ്റു ചെയ്തു. ഭൂമിതര്‍ക്കം പിന്നീട് വര്‍ഗീയസംഘര്‍ഷമായി മാറുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നഗരവ്യാപകമായി പൊലീസിനെയും സുരക്ഷ സന്നാഹങ്ങളെയും വിന്യസിച്ചു. രവീന്ദ്രനഗര്‍ പൊലീസ് സ്റ്റേഷന് സമീപം ജനക്കൂട്ടം അക്രമാസക്തമായി പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു. പിന്നാലെയാണ് സംഘര്‍ഷം നിയന്ത്രണാതീതമായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൂടുതല്‍ സേന എത്തുന്നതിന് മുമ്പ് രണ്ട് ഗവണ്‍മെന്റ് വാഹനങ്ങളും ഒരു മോട്ടോര്‍ സൈക്കിളും ജനകൂട്ടം കത്തിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ സന്തോഷ്പൂരില്‍ സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. അവിടെ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

മുമ്പ് ഒരു മുസ്ലീം വ്യാപാരി കട നടത്തിയ സ്ഥലത്ത് തുളസിത്തറ സ്ഥാപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈദ് ആഘോഷത്തിനായി കട ഉടമ പോയപ്പോഴാണ് തുളസിത്തറ സ്ഥാപിച്ചത്. എന്നാല്‍ ക്ഷേത്രം നിലനിന്ന സ്ഥലം കയ്യേറിയാണ് കടനടത്തിയതെന്ന് എതിര്‍ ഭാഗം ആരോപിച്ചു. ഇതാണ് അക്രമത്തിലേക്കും റോഡ് തടയലിലേക്കും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും എത്തിയത്.

പൊലീസുകാരെ മര്‍ദ്ദിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ സുവേന്ദു അധികാരി സംഭവത്തെ അപലപിച്ചു. നടക്കുന്നത് ഹിന്ദു കുടുംബങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് ആരോപിച്ചു. ആളുകളെ രക്ഷിക്കാനും പ്രദേശത്തെ സംരക്ഷിക്കാനും ഉടന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് മുഴുവന്‍ ആരോപണങ്ങളും തള്ളി. നടന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും അപലനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts