
മുംബൈയില്‍ ഇനിയും വരും, ഭീഷണിപ്പെടുത്താന്‍ രാജ് താക്കറെ ആരാണ്? ബിജെപി നേതാവ് അണ്ണാമലൈ
|സൈബര്‍ ആക്രമണങ്ങൾ തമിഴരെ അപമാനിക്കുന്നതിലേക്ക് നയിച്ചതായും അണ്ണാമലൈ
ചെന്നൈ: 'മുംബൈ പരാമര്‍ശത്തില്‍' തനിക്കെതിരെ തിരിഞ്ഞ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെയ്‌ക്കെതിരെ ബിജെപി നേതാവ് അണ്ണാമലൈ. തന്നെ ഭീഷണിപ്പെടുത്താന്‍ രാജ് താക്കറെയും ആദിത്യ താക്കറെയും ആരാണെന്ന് അണ്ണാമലൈ ചോദിച്ചു. ഇത്തരം ഭീഷണികളൊന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും മുംബൈയില്‍ ഇനിയും കാല് കുത്തുമെന്നും അണ്ണാമലൈ പറഞ്ഞു.
"എന്നെ ഭീഷണിപ്പെടുത്താൻ ആദിത്യ താക്കറെയും രാജ് താക്കറെയും ആരാണ്, ഒരു കർഷകന്റെ മകനായതിൽ അഭിമാനിക്കുന്നയാളാണ്. രാഷ്ട്രീയ ഭീഷണികളെയൊന്നും ഭയപ്പെടുന്നില്ല'- അണ്ണാമലൈ പറഞ്ഞു.'മുംബൈയിൽ വന്നാൽ എന്റെ കാലുകൾ വെട്ടിക്കളയുമെന്നാണ് ചിലര്‍ എഴുതിവിടുന്നത്. ഞാൻ ഇനിയും മുംബൈയിൽ വരും. ഇത്തരം ഭീഷണികളെയൊക്കെ ഭയപ്പെട്ടിരുന്നെങ്കിൽ, ഞാൻ എന്റെ ഗ്രാമത്തിൽ തന്നെ എന്നും ഇരുന്നേനെ'- അദ്ദേഹം വ്യക്തമാക്കി.
തന്റെ പരാമർശങ്ങൾ മറാത്തി അഭിമാനത്തെ ചെറുതാക്കുന്നതാണെന്ന ആരോപണവും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ നിഷേധിച്ചു. അതേസമയം തനിക്കെതിരായ സൈബര്‍ ആക്രമണങ്ങൾ തമിഴരെ അപമാനിക്കുന്നതിലേക്ക് നയിച്ചതായും അണ്ണാമലൈ ആരോപിച്ചു.
മുംബൈ മഹാരാഷ്ട്രയുടേതല്ലെന്നും അന്താരാഷ്ട്ര നഗരമാണെന്നുമുള്ള അണ്ണാമലൈയുടെ പരാമർശത്തോടെയാണ് വാക്പോര് ആരംഭിക്കുന്നത്. മുംബൈയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. പിന്നാലെയാണ് അണ്ണാമലൈക്കെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം കടുത്തത്. രാജ് താക്കറെയും വിമര്‍ശനം ഏറ്റുപിടിച്ചു. ബിജെപി നേതാവിനെ 'രസമല' എന്നാണ് രാജ് താക്കറെ പരിഹസിച്ചത്. മുംബൈയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള അണ്ണാമലൈയുടെ അവകാശത്തെ ചോദ്യം ചെയ്ത രാജ് താക്കറെ ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ പണ്ട് ശിവസേന ഉപയോഗിച്ചിരുന്ന വാക്ക് പ്രയോഗിക്കുകയും ചെയ്തു.
മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവയുൾപ്പെടെ മഹാരാഷ്ട്രയിലുടനീളമുള്ള 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15 നാണ് നടക്കുന്നത്. വോട്ടെണ്ണൽ ജനുവരി 16 ന് നടക്കും.