റാഷിദ് ആല്‍വി- പി ചിദംബരം Photos- ANI,PTI ബിജെപിയെ വിമർശിക്കുന്നതിന് പകരം കോൺഗ്രസിനെ ഉന്നമിടുന്നത് എന്തിന്? ഓപറേഷൻ ബ്ലൂസ്റ്റാര്‍ പരാമര്‍ശത്തില്‍ ചിദംബരത്തിനെതിരെ റാഷിദ് ആൽവി
|ചിദംബരത്തിനെതിരെ ക്രിമിനൽ കേസുകൾ ഇപ്പോഴും നിലവിലുണ്ട്. പാർട്ടിയെ അക്രമിക്കുന്നത് തുടരാൻ അദ്ദേഹത്തിന് എന്തെങ്കിലും സമ്മർദമുണ്ടോയെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി
ന്യൂഡൽഹി: ഓപറേഷൻ ബ്ലൂസ്റ്റാറിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് റാഷിദ് ആൽവി. ചിദംബരത്തിനെതിരെ ക്രിമിനൽ കേസുകൾ ഇപ്പോഴും നിലവിലുണ്ട്. എന്തോ സമ്മര്‍ദം കൊണ്ടാണോ ചിദംബരം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും റാഷിദ് ആല്‍വി ചോദിച്ചു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം നടത്തിയത്.
''ഓപ്പറേഷൻ ബ്ലൂസ്റ്റാർ ശരിയായിരുന്നോ അതെ തെറ്റായിരുന്നോ എന്നത് വേറെ കാര്യം. പക്ഷേ, 50 വർഷങ്ങള്‍ക്ക് ശേഷം കോൺഗ്രസ് പാർട്ടിയേയും ഇന്ദിരാഗാന്ധിയേും ഇതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ പി ചിദംബരത്തെ പ്രേരിപ്പിക്കുന്നത് എന്താണ്? ബിജെപിയും പ്രധാനമന്ത്രിയും ചെയ്യുന്ന അതേ കാര്യമാണ് ചിദംബരത്തിന്റെതും. നിര്‍ഭാഗ്യകരമായിപ്പോയി. കോൺഗ്രസ് പാർട്ടിക്കെതിരെ ചിദംബരം ആവർത്തിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ നിരവധി സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസുകൾ ഇപ്പോഴും നിലവിലുണ്ട്. കോൺഗ്രസ് പാർട്ടിയെ ആക്രമിക്കുന്നത് തുടരാൻ അദ്ദേഹത്തിന് എന്തെങ്കിലും സമ്മർദമുണ്ടോ? ബ്ലൂ സ്റ്റാറിന് കാരണക്കാരി ഇന്ദിരാഗാന്ധിയാണെന്നും അതിനായി അവർക്ക് ജീവൻ ത്യജിക്കേണ്ടി വന്നുവെന്നും ഇന്ന് പറയേണ്ടതിന്റെ ആവശ്യകത എന്താണ്?"- റാഷിദ് ആല്‍വി ചോദിച്ചു.
''കഴിഞ്ഞ 11 വർഷമായി ബിജെപിയുടെ പോരായ്മകൾ ഉയർത്തിക്കാട്ടുന്നതിനു പകരം ചിദംബരം എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ബിജെപി രാജ്യത്തെ മുഴുവൻ നശിപ്പിക്കുന്നതെങ്ങനെയെന്ന് എടുത്തുകാണിക്കുന്നതിനുപകരം, കോൺഗ്രസ് പാർട്ടിയുടെ പോരായ്മകളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത് നീതീകരിക്കാനാവില്ല''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ നിന്നും വിഘടനവാദികളെ ഒഴിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ നടപടി ആയിരുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ പരാമര്‍ശം. ആരാധനാലയം സുരക്ഷിതമാക്കാന്‍ സൈനിക നടപടി തെറ്റായ ആശയമായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന്‍ നല്‍കിയെന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തില്‍ ആയിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം.