< Back
India
madras high court

മദ്രാസ് ഹൈക്കോടതി

India

സ്ത്രീയുടെ ഐഡന്‍റിറ്റി വൈവാഹികനിലയെ ആശ്രയിച്ചല്ല; വിധവയെ ക്ഷേത്രത്തില്‍ തടഞ്ഞ സംഭവത്തില്‍ മദ്രാസ് കോടതി

Web Desk
|
5 Aug 2023 4:22 PM IST

പരിഷ്‌കൃത സമൂഹത്തിൽ ഇത് ഒരിക്കലും തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി

ചെന്നൈ: ഈറോഡ് ജില്ലയില്‍ വിധവയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീയുടെ ഐഡന്‍റിറ്റി വൈവാഹികനിലയെ ആശ്രയിച്ചല്ലെന്നും സ്ത്രീ എന്ന നിലയില്‍ ഏതൊരാള്‍ക്കും വ്യക്തിത്വവും അന്തസും ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പരിഷ്‌കൃത സമൂഹത്തിൽ ഇത് ഒരിക്കലും തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. “വിധവകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അത് അശുദ്ധിയുണ്ടാക്കുമെന്ന വിശ്വാസങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.ഈ അർത്ഥശൂന്യമായ വിശ്വാസങ്ങളെയെല്ലാം തകർക്കാൻ പരിഷ്‌കർത്താക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും, ചില ഗ്രാമങ്ങളിൽ ഇത് തുടരുന്നു.പുരുഷൻ തന്‍റെ സൗകര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ പിടിവാശികളും നിയമങ്ങളുമാണിത്. ഇത് ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയെ യഥാര്‍ഥത്തില്‍ അപമാനിക്കുന്നു'' ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് അഭിപ്രായപ്പെട്ടു. ഒരു സ്ത്രീക്ക് അവരുടെതായ വ്യക്തിത്വവും സ്വത്വവും ഉണ്ടെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു. “നിയമവാഴ്ചയാൽ ഭരിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിൽ ഇത് ഒരിക്കലും തുടരാനാവില്ല.വിധവയുടെ ക്ഷേത്രപ്രവേശനം തടയാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണം.'' കോടതി പറഞ്ഞു.

ഈറോഡ് ജില്ലയിലെ പെരിയകറുപരായൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും പങ്കെടുക്കുന്നതിനും പാലീസ് സംരക്ഷണം ആവശ്യപ്പെട്ട് തങ്കമണി എന്ന സ്ത്രീ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന തങ്കമണിയുടെ ഭര്‍ത്താവ് 2017 ആഗസ്ത് 28നാണ് മരിച്ചത്. മകനൊപ്പം ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അധികൃതര്‍ തങ്കമണിയെ തടഞ്ഞത്. ഹരജിക്കാരിയെയും മകനെയും ഉത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ആരാധനയിൽ നിന്നും തടയാൻ പ്രതികൾക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.

Similar Posts