< Back
India
ഭാര്യ സ്ത്രീയല്ല: വിവാഹമോചനം തേടി സുപ്രിംകോടതിയില്‍ ഭര്‍ത്താവിന്‍റെ ഹരജി
India

'ഭാര്യ സ്ത്രീയല്ല': വിവാഹമോചനം തേടി സുപ്രിംകോടതിയില്‍ ഭര്‍ത്താവിന്‍റെ ഹരജി

Web Desk
|
14 March 2022 11:11 AM IST

ഭർത്താവിന്‍റെ ഹരജിയിൽ ഭാര്യയ്ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.

ഭാര്യ സ്ത്രീ അല്ലെന്നും ഇക്കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ചെന്നും ആരോപിച്ച് ഭര്‍ത്താവ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഭർത്താവിന്‍റെ ഹരജിയിൽ ഭാര്യയ്ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. യുവതിക്ക് പുരുഷ ജനനേന്ദ്രിയമാണെന്നാണ് യുവാവിന്‍റെ ആരോപണം. മറുപടി നല്‍കാന്‍ യുവതിക്ക് കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.

2016 ജൂലൈയിലായിരുന്നു വിവാഹമെന്ന് യുവാവ് ഹരജിയില്‍ പറയുന്നു. വിവാഹത്തിനു ശേഷം ആര്‍ത്തവമാണെന്ന് പറഞ്ഞ് യുവതി ആറ് ദിവസത്തേക്ക് സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തിയ ശേഷം ലൈംഗികബന്ധത്തിന് ശ്രമിച്ചപ്പോള്‍ ഭാര്യയ്ക്ക് ആണ്‍കുട്ടിയുടേതു പോലെയുള്ള ജനനേന്ദ്രിയമാണെന്ന് തിരിച്ചറിഞ്ഞെന്ന് യുവാവ് ആരോപിച്ചു. ഭാര്യയെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയപ്പോള്‍ 'ഇംപെർഫോറേറ്റ് ഹൈമെൻ' (യോനിയെ പൂര്‍ണമായി കന്യാചർമം മൂടുന്ന അവസ്ഥ) ആണെന്ന് കണ്ടെത്തിയെന്നും ഹരജിയില്‍ പറയുന്നു. അഭിഭാഷകനായ പ്രവീൺ സ്വരൂപാണ് പരാതിക്കാരനുവേണ്ടി ഹാജരായത്.

ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിച്ചാലും കുട്ടികളുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ഹരജിക്കാരന്‍ അവകാശപ്പെട്ടു. താന്‍ വഞ്ചിക്കപ്പെട്ടെന്നും അതിനാല്‍ മകളെ തിരികെ കൊണ്ടുപോകണമെന്നും ഭാര്യ വീട്ടുകാരോട് യുവാവ് ആവശ്യപ്പെട്ടു. യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ യുവാവ് പൊലീസില്‍ പരാതിപ്പെടുകയും വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

2021 ജൂലൈ 29ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് യുവാവിന്‍റെ ഹരജി തള്ളിയിരുന്നു. വാക്കാലുള്ള തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് ചോദ്യംചെയ്താണ് യുവാവ് സുപ്രിംകോടതിയെ സമീപിച്ചത്. 2017ല്‍ ഭര്‍ത്താവിനെതിരെ യുവതി ഗാര്‍ഹിക പീഡന കേസും ഫയല്‍ ചെയ്തിട്ടുണ്ട്.


Similar Posts