< Back
India
Supreme Court
India

'സർക്കാർ ചെലവിൽ പുനർനിർമാണം നടത്താൻ ഉത്തരവിടേണ്ടി വരും'; ബുൾഡോസർ രാജിൽ യുപി സര്‍ക്കാരിന് സുപ്രിം കോടതിയുടെ വിമര്‍ശനം

Web Desk
|
6 March 2025 12:39 PM IST

സർക്കാരിന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി: ബുൾഡോസർ രാജിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ചെലവിൽ പുനർനിർമാണം നടത്താൻ ഉത്തരവിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. സർക്കാരിന്‍റെ നടപടി ഞെട്ടിപ്പിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിൽ ഒരു അഭിഭാഷകൻ്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകൾ പൊളിച്ചുമാറ്റിയതിന് എതിരായ ഹരജിയിലാണ് വിമർശനം. 2021 മാർച്ച് മാസത്തിൽ നടന്ന സംഭവത്തിലാണ് സുപ്രിം കോടതി ഇടപെടൽ.

ഇത്തരം നടപടികൾ ഞെട്ടിപ്പിക്കുന്നതും തെറ്റായ സൂചന നൽകുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. 'ആർട്ടിക്കിൾ 21' എന്ന ഒന്നുണ്ടെന്ന് ജസ്റ്റിസ് ഓക്ക കൂട്ടിച്ചേർത്തു. പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രിം കോടതിയുടെ സമീപകാല വിധിയും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അഭിഭാഷകനായ സുൾഫിക്കർ ഹൈദർ, കോളജ് അധ്യാപകനായ പ്രൊഫസർ അലി അഹമ്മദ് എന്നിവരുടെ അടക്കം വസതികൾ നോട്ടീസ് നൽകി പിറ്റേദിവസം പൊളിച്ചുനീക്കിയിരുന്നു.

ബുള്‍ഡോസര്‍ രാജിൽ നേരത്തെയും യുപി സര്‍ക്കാരിനെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. നിയമനടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാനും യുപി സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. റോഡ് വികസനത്തിന്റെ പേരിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിമർശനം.

Similar Posts