< Back
India
യുപിയില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ഇവിഎം എടുത്തുകളയും: അഖിലേഷ് യാദവ്
India

യുപിയില്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ഇവിഎം എടുത്തുകളയും: അഖിലേഷ് യാദവ്

Web Desk
|
1 Oct 2021 9:31 PM IST

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകളിലും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുകളുടെ മേലെയും നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു

സമാജ്‌വാദി പാർട്ടി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഇവിഎം സംവിധാനം നീക്കം ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇവിഎം നിര്‍ത്തലാക്കിയാല്‍ ബിജെപി പിന്നെ അധികാരത്തിലെത്തില്ലെന്നും അമേരിക്കയിലേതുപോലെ ബാലറ്റ് സംവിധാനം ഇവിടെയും വരണമെന്നും എസ്.പി നേതാവ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) വോട്ടിങ്ങിനെക്കുറിച്ച് അഖിലേഷ് ആശങ്ക പ്രകടിപ്പിക്കുന്നത് ഇതാദ്യമായല്ല. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇവിഎം സംവിധാനങ്ങള്‍ സത്യസന്ധമല്ലായിരുന്നെന്നും ബംഗാളില്‍ ഫലം ബിജെപി പ്രതീക്ഷിച്ചതുപോലെ അവര്‍ക്ക് ലഭിച്ചില്ലെന്നും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന ഭയമാണ് അഖിലേഷിനെക്കൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

"തോൽവിയുടെ ഭയം നിങ്ങളെ വേട്ടയാടുന്നുണ്ടോ? തിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. ഇവിഎമ്മുകൾ കാരണം ബൂത്തുകൾ കൊള്ളയടിക്കാൻ കഴിയാത്തതിന്റെ വേദന വ്യക്തമായി താങ്കളുടെ വാക്കുകളില്‍ കാണാം. അതുപോലെത്തന്നെ വിവിപാറ്റുള്ള ഇവിഎമ്മുകളില്‍ ബാലറ്റുപോലെത്തന്നെ പേപ്പറും വീഴുന്നുണ്ട്. അഖിലേഷിന് അത് അറിയാത്തതുകൊണ്ടാകാം." അമിത് മാളവ്യ പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകളിലും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുകളുടെ മേലെയും നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ബിജെപിയെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യണം. പ്രവര്‍ത്തകരോട് അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് മാത്രമല്ല, മറ്റൊരു പ്രതിപക്ഷമായ ബി.എസ്.പി നേതാവ് മായാവതിയും തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2022 ഫെബ്രുവരിയിലാണ് 403 മണ്ഡലങ്ങളിലായി യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്

Related Tags :
Similar Posts