< Back
India
അഖിലേഷ് യാദവ് താലിബാനിയെന്ന് യോഗി; ജിന്ന സ്വതന്ത്ര സമരസേനാനിയെന്ന പരാമർശത്തിൽ വിവാദം
India

അഖിലേഷ് യാദവ് താലിബാനിയെന്ന് യോഗി; ജിന്ന സ്വതന്ത്ര സമരസേനാനിയെന്ന പരാമർശത്തിൽ വിവാദം

Web Desk
|
1 Nov 2021 7:31 PM IST

അഖിലേഷ് കൂടുതൽ ചരിത്രം വായിക്കണമെന്നും ഉപദേശകരെ മാറ്റണമെന്നും അദ്ദേഹത്തിന് പിഴച്ചിരിക്കുന്നുവെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി

ഉത്തർപ്രദേശിലെ മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് താലിബാനിയാണെന്ന് നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാക്കിസ്താൻ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനവ്യക്തികളിലൊരാളായിരുന്നുവെന്ന അഖിലേഷിന്റെ പരാമർശത്തെ തുടർന്നാണ് യോഗിയുടെ വിമർശനം. ''സർദാർ പട്ടേൽ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ജിന്ന എന്നിവർ ഒരേ സ്ഥാപനത്തിലാണ് പഠിച്ചത്, ബാരിസ്റ്റർമാരായ ഇവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. ഒരു പോരാട്ടത്തിലും അവർ പിന്നോട്ട് പോയില്ല'' ഹർദോയിയിലെ സമാജ്‌വാദി പാർട്ടി പരിപാടിയിൽ അഖിലേഷ് പറഞ്ഞു. പട്ടേൽ ഒരു ആശയത്തിന് മേൽ നിരോധനമേർപ്പെടുത്തിയിരുന്നു. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കണമെന്ന് പറയുന്നവർ തന്നെ അവരെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ഈ യാഥാർഥ്യം മനസ്സിലാക്കിയാണ് പട്ടേൽ അന്ന് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടന്ന റാലിയിലെ പരാമർശത്തിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിക്കും പട്ടേലിനും നെഹ്‌റുവിനും ഒപ്പം ജിന്നയെ പറഞ്ഞത് ലജ്ജാകരമാണെന്നും ഭിന്നതയിൽ വിശ്വസിക്കുന്ന താലിബാനീ മനസ്സാണെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. അഖിലേഷ് മാപ്പ് പറയണമെന്നും യോഗി ആവശ്യപ്പെട്ടു. പരാമർശം ഹിന്ദു മുസ്‌ലിം വിഭജനം സൃഷ്ടിക്കാനുള്ള എസ്.പി -ബി.ജെ.പി തന്ത്രമാണെന്നും അവർ പരസ്പരം സഹായിക്കുകയാണെന്നും ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി ആരോപിച്ചു.ഒരു വിഭാഗത്തെ സന്തുഷ്ടരാക്കാൻ പരാമർശത്തിലൂടെ കഴിയുമെന്നും എന്നാൽ അഖിലേഷ് കൂടുതൽ ചരിത്രം വായിക്കണമെന്നും ഉപദേശകരെ മാറ്റണമെന്നും അദ്ദേഹത്തിന് പിഴച്ചിരിക്കുന്നുവെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി പറഞ്ഞു.

Similar Posts