
എഐ ഉച്ചകോടി പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ
|ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടും അന്യായമായി അറസ്റ്റ് രേഖപ്പെടുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: എഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ട എട്ടാമത്തെ അറസ്റ്റാണിത്.
രാവിലെ 10 മണിയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. എന്നാല്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചിട്ടും അന്യായമായി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
ഏകദേശം 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസ്സപ്പെടുത്തൽ, നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഉദയ് ഭാനു ചിബിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയിൽ ഉദയ് ഭാനുവിന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറസ്റ്റിലായ ഏഴ് പ്രതികൾക്കും യൂത്ത് കോൺഗ്രസുമായി ബന്ധമുണ്ടെന്നും, ഇവർ ഏഴുപേരെയും ഉദയ് ഭാനുവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു.
എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം. യുപിയിലെ മീററ്റിൽ അതിവേഗ റെയിൽപ്പാതയടക്കം ഉദഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എഐ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്.