< Back
International Old
നിസാമിയുടെ വധശിക്ഷയെ ആംനസിറ്റി അപലപിച്ചുനിസാമിയുടെ വധശിക്ഷയെ ആംനസിറ്റി അപലപിച്ചു
International Old

നിസാമിയുടെ വധശിക്ഷയെ ആംനസിറ്റി അപലപിച്ചു

admin
|
12 May 2018 5:20 PM IST

മുതീഉറഹ്‍മാന്‍ നിസാമിയെ തൂക്കിലേറ്റിയ ബംഗ്ലാദേശ് അധികാരികളുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് ആംനസിറ്റി ഇന്‍റര്‍നാഷനല്‍. യുദ്ധകുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ഇതൊരിക്കലും സഹായിക്കില്ലെന്നും ആംനസിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു

മുതീഉറഹ്‍മാന്‍ നിസാമിയെ തൂക്കിലേറ്റിയ ബംഗ്ലാദേശ് അധികാരികളുടെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് ആംനസിറ്റി ഇന്‍റര്‍നാഷനല്‍. യുദ്ധകുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ഇതൊരിക്കലും സഹായിക്കില്ലെന്നും ആംനസിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ബംഗ്ലാദേശ് ജമാഅത്തേ ഇസ്‍ലാമിയുടെ നേതാവായ നിസാമിയെ ബുധനാഴ്ച രാവിലെയാണ് ധാക്കാ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന കൂട്ടക്കുരുതികളിലും ബലാല്‍സംഗങ്ങളിലും പങ്ക് ചുമത്തിയാണ് അന്താരാഷ്ട്ര ക്രൈം ട്രൈബൂണല്‍ 2014 ഒക്റ്റോബര്‍ മാസത്തില്‍ നിസാമിയെ വധശിക്ഷക്ക് വിധിച്ചത്.

ആംനസിറ്റി ഇന്‍റര്‍നാഷനലിന്റെ പത്രപ്രസ്താവനയുടെ പൂര്‍ണ്ണ രൂപം താഴെ

“മുതീഉറഹ്‍മാന്‍‍ നിസാമിയെ തൂക്കിലേറ്റിയ ബംഗ്ലാദേശ് അധികൃതരുടെ നടപടി നിരാശാജനകമാണ്. 1971ലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന കിരാത സംഭവങ്ങളുടെ ഇരകള്‍ക്ക് നീതി ലഭിക്കണം. എന്നാല്‍ മറ്റൊരു ജീവനെടുക്കല്‍ അതിനുള്ള മറുപടിയാവുന്നില്ല.” ആംനസിറ്റി ഇന്‍റര്‍നാഷനലിന്റെ ദക്ഷിണേഷ്യാ ഡയറക്റ്റര്‍ ചംപാ പട്ടേല്‍ പറഞ്ഞു.

“ഏതു സാഹചര്യത്തിലും വധശിക്ഷ മനുഷ്യാവകാശ ലംഘനമാണ്. എന്നാല്‍ പാകപ്പിഴവുകള്‍ നിറഞ്ഞ നടപടികളിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ അതിന്റെ ഗൌരവം കൂടുന്നു. മുതീഉറഹ്മാന്‍ നിസാമിയുടെ വിചാരണയുടെ സുതാര്യതയെ കുറിച്ച് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുണ്ട്. ഭൂതകാലത്ത് നടന്ന ക്രൂരകൃത്യങ്ങളുടെ ഇരകള്‍ക്ക് പാകപ്പിഴകള്‍ നിറഞ്ഞ നടപടികളല്ല വേണ്ടത്

പരിവര്‍ത്തന വിധേയമല്ലാത്ത ക്രൂരമായ ഈ ശിക്ഷാരീതിയോട് പുറം തിരിഞ്ഞു നില്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചേരാന്‍ ഞങ്ങള്‍ ബംഗ്ലാദേശ് അധികാരികളോട് ആവശ്യപ്പെടുന്നു. പൂര്‍ണ്ണമായും എടുത്തു കളയണം എന്ന വീക്ഷണത്തോടെ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ബംഗ്ലാദേശ് രാഷ്ട്രീയ സന്ദിഗ്ധതകളിലൂടെ കടന്നു പോകുന്ന സമയത്താണ് ഈ തീരുമാനം വന്നിരിക്കുന്നത്. രാജ്യത്ത് സമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത എല്ലാ കക്ഷികള്‍ക്കുമുണ്ട്. സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്താനുള്ള അവകാശം സൈന്യം ഉറപ്പുവരുത്തണം. മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് മാറി നില്‍കാന്‍ എല്ലാ ചേരികളിലെയും നേതാക്കള്‍ അണികളെ ആഹ്വാനം ചെയ്യണം.”

Related Tags :
Similar Posts