International Old
അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധംഅല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം
International Old

അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം

Muhsina
|
14 May 2018 2:45 AM IST

അല്‍ അഖ്സ പള്ളിയിലെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നടപടി...

ജറൂസലമിലെ അല്‍അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചു. അല്‍ അഖ്സയുടെ പ്രവേശന കവാടത്തിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും ഫലസ്തീന്‍ വിച്ഛേദിച്ചു. അല്‍ അഖ്സ പള്ളിയിലെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നടപടി.

സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധ സൂചകമായി പള്ളിക്ക് അകത്ത് പ്രവേശിക്കാതെ ഫലസ്തീന്‍ പൌരന്‍മാര്‍ പള്ളി പരിസരത്ത് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം തുടരുകയാണ്.

മെറ്റര്‍ ഡിറ്റക്ടറും സിസിടിവി കാമറയും ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ മസ്ജിദുല്‍ അഖ്സയില്‍ ശക്തമാക്കിയതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സുരക്ഷ ക്രമീകരണങ്ങളൊരുക്കിയ പള്ളി പരിസരത്തെത്തി പ്രാര്‍ഥന നടത്താന്‍ ഫലസ്തീന്‍ പൌരന്‍മാര്‍ തയ്യാറായില്ല. പള്ളിക്ക് പുറത്ത് പ്രാര്‍ഥന നടത്തിയാണ് വിശ്വാസികള്‍ മടങ്ങിയത്. സിസിടിവി കാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിശ്വാസികളും ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

പള്ളിക്ക് മുന്പിലുള്ള മെറ്റര്‍ ഡിറ്റെക്ടറുകള്‍ക്ക് സമാനമായ മോഡലുകളുണ്ടാക്കി തീവെച്ച് നശിപ്പിച്ചാണ് ബെത്‌ലഹേമില്‍ ഒരു വിഭാഗം പ്രതിഷേധിച്ചത്. മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 900ത്തിലധികം ഫലസ്തീന്‍ പൌരന്‍മാര്‍ക്ക് പരിക്കേറ്റതായാണ് റെഡ് ക്രസന്റിന്റെ കണക്ക്. റബര്‍ ബുള്ളറ്റ് പ്രയോഗത്തില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുകളാണുള്ളത്.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഫ്രാന്‍സിപ്പ് മാര്‍പ്പാപ്പ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൌണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും.

നിലവില്‍ സ്ഥാപിച്ചിരിക്കുന്ന മെറ്റല്‍ ഡിറ്റക്ടറിന് പുറമെയാണ് പ്രവേശന കവാടത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ നടപടികളില്‍ ഫലസ്തീനികള്‍ രോഷാകുലരാണ്. മുസ്‍ലിം ഭരണ പ്രദേശങ്ങളില്‍ കൂടി ആധിപത്യം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതിന് പിന്നിലെന്നാണ് ഫലസ്തീന്റെ ആരോപണം. അല്‍ അഖ്സയിലെ ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചു. പുതുതായി ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇസ്രായേലുമായി ഔദ്യോഗിക ബന്ധങ്ങള്‍ നിര്‍ത്തിവെക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി പള്ളിക്ക് സമീപം ഇസ്രായേല്‍ സൈന്യവും ഫലസ്തീന്‍ പൌരന്‍മാരും ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പ്രാര്‍ഥനക്ക് അനുമതി നിഷേധിച്ചത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു.

അല്‍ അഖ്സയുടെ പ്രവേശന കവാടത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ സുരക്ഷാ ജീവനക്കാരും മൂന്ന് ഫലസ്തീനികളും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് അടച്ച അല്‍ അഖ്സ തുടര്‍ ദിവസങ്ങളില്‍ തുറന്നു കൊടുത്തെങ്കിലും ഫലസ്തീനികള്‍ കോന്പൌണ്ടിന് പുറത്താണ് പ്രാര്‍ഥന നടത്തുന്നത്

Similar Posts