< Back
International Old
ഉത്തര കൊറിയ ആണവ റിയാക്ടറുകള്‍ പരിഷ്കരിക്കുന്നു; നീക്കം ആണവ നിരായുധീകരണ കരാറിന് വിരുദ്ധം
International Old

ഉത്തര കൊറിയ ആണവ റിയാക്ടറുകള്‍ പരിഷ്കരിക്കുന്നു; നീക്കം ആണവ നിരായുധീകരണ കരാറിന് വിരുദ്ധം

Web Desk
|
28 Jun 2018 8:20 AM IST

അമേരിക്കന്‍ പ്രസഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അന്ന് ഒപ്പുവെച്ച ആണവനിരായുധീകരണ കരാറും ചരിത്രപരമായിരുന്നു.

ഉത്തര കൊറിയ തങ്ങളുടെ ആണവ റിയാക്ടറുകള്‍ അതിവേഗം പരിഷ്കരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിള്‍ ഒപ്പിട്ട ആണവ നിരായുധീകരണ കരാറിന് വിരുദ്ധമായാണ് പുതിയ നീക്കം.

ജൂണ്‍ 11നാണ് ആ ചരിത്ര ഉച്ചകോടി നടന്നത്. അമേരിക്കന്‍ പ്രസഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അന്ന് ഒപ്പുവെച്ച ആണവനിരായുധീകരണ കരാറും ചരിത്രപരമായിരുന്നു. ഉത്തരകൊറിയയിലെ ആണവ റിയാക്ടറുകള്‍ പൂര്‍ണമായും നശിപ്പിച്ചുകളയുകയെന്ന സുപ്രധാന തീരുമാനവും അന്നുണ്ടായി. അതിന്റെ ഭാഗമെന്നോണം പ്രധാന ആണവനിലയങ്ങള്‍ ലോകമാധ്യമങ്ങളെ സാക്ഷിനിര്‍ത്തി നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ഉത്തര കൊറിയ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനാധാരം മോണിറ്ററിങ് ഗ്രൂപ്പായ 38 നോര്‍ത്ത് പുറത്ത് വിട്ടിരിക്കുന്ന ജൂണ്‍ 21ലെ സാറ്റലൈറ്റ് ചിത്രങ്ങളാണ്. ഉത്തരകൊറിയയിലെ ഒറ്റപ്പെട്ട മേഖലയായ യോങ്‌ബ്യോണില്‍ ന്യൂക്ലിയര്‍ സയന്റിഫിക് റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണം നടക്കുന്നെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ ഭാഗമായി അവിടെ രണ്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അത് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനായി നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. കൂടാതെ എഞ്ചിനീയര്‍മാരുടെ ഓഫീസിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. റിയാക്ടറിന് സഹായകമാകുന്ന കെട്ടിട സമുച്ചയത്തിന്റെ ജോലിയാണ് നടക്കുന്നതെന്ന് 38 നോര്‍ത്ത് അധികൃതര്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണത്തിനായി ദക്ഷിണകൊറിയ നയതന്ത്രപരമായി ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ആണവകരാറിന്റെ കാര്യത്തില്‍ ഇതുവരെയും യാതൊരു വ്യക്തതയും ഇല്ല. എന്നാല്‍ നിലവിലെ ഉത്തര-ദക്ഷിണ കൊറിയ ബന്ധം മെച്ചപ്പെടുത്താനുള്ള സൈനിക ചര്‍ച്ചകള്‍ ഈ ആഴ്ച നടക്കും. അതില്‍ ഇരുരാജ്യങ്ങളും തമ്മിലെ കമ്യൂണിക്കേഷന്‍ ലൈനും റെയില്‍ ലൈനും പുനസ്ഥാപിക്കാനുള്ള സാധ്യത കാണുന്നു. എന്നാല്‍ അമേരിക്ക- ഉത്തരകൊറിയ ആണവനിരായുധീകരണ കരാര്‍ നടപ്പാക്കുന്നതില്‍ ഇപ്പോഴും അവ്യക്ത ഉണ്ടെന്നും എപ്പോള്‍ എങ്ങനെ എന്ന കാര്യത്തില്‍ തീരുമാനമില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

Similar Posts