< Back
International Old
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്  പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഫ്രാന്‍സില്‍ ആളിപ്പടരുന്നു
International Old

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഫ്രാന്‍സില്‍ ആളിപ്പടരുന്നു

Web Desk
|
9 Dec 2018 7:57 AM IST

രാജ്യവ്യാപകമായി ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിപ്പടരുന്നു. രാജ്യവ്യാപകമായി ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ആയിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.

ജീവിതം ദുസ്സഹമായതോടെയാണ് നഴ്സുമാര്‍, വിദ്യാര്‍ത്ഥികള്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ ഫ്രാന്‍സില്‍ പ്രതിഷേധം ആരംഭിച്ചത്. സമ്പന്നരെ സഹായിക്കുകയും സാധരക്കാരെ ദുരിതത്തിലാക്കുകയുമാണ് സര്‍ക്കാരെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ തെരുവിലിറങ്ങി. പാരിസില്‍‌ മാത്രം പതിനായിരത്തോളം പേര്‍ പങ്കെടുത്തു. റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. പലയിടത്തും ഇവര്‍ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടി.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. 89,000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് പാരിസില്‍ മാത്രം നിയോഗിച്ചിട്ടുള്ളത്. പ്രതിഷേധം ശക്തമായതോടെ ഈഫല്‍ ടവര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.

കടുത്ത വലതുപക്ഷക്കാരാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമായെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആയിരത്തോളം പേരെ കസ്റ്റഡിയില്‍ എടുത്തു,

പ്രതിഷേധക്കാരുമായി ഉടന്‍ സംസാരിക്കുമെന്നും ക്രിസ്റ്റഫര്‍ കാസ്റ്റനര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധന വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഫ്ലൂറസെന്റ് മഞ്ഞ മേല്‍ ക്കുപ്പയം അണിഞ്ഞവര്‍ നടത്തിയ പ്രതിഷേധം കെട്ടടങ്ങിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്.

Similar Posts