< Back
International Old
വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 42 പേർ, ആകെ മരണം 192 ആയി
International Old

വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 42 പേർ, ആകെ മരണം 192 ആയി

Web Desk
|
17 May 2021 8:59 AM IST

ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികളും 34 സ്ത്രീകളും ഉൾപ്പെടെ 192 പേരാണ് ഫലസ്തീനിൽ ആകെ കൊല്ലപ്പെട്ടത്

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുട്ടികൾ ഉൾപ്പെടെ 42 പേർ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ കേന്ദ്രങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വസതികളും തകർന്നു. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികൾ ഉൾപ്പെടെ 192 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയിൽ 10 പേർ മരിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. അന്തർദേശീയ സമ്മർദം ശക്തമാണെങ്കിലും ഗസ്സക്കു മേലുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് ഗസ്സയിയിൽ നിന്നുള്ള വിവരം. വെസ്റ്റ് ബാങ്കിൽ പുതുതായി മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. ജറുസലമിലെ ശൈഖ് ജർറാഹിലും സംഘർഷം തുടരുകയാണ്. ഗസ്സ മുനമ്പിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വൈദ്യ ഉപകരണങ്ങളും മരുന്നും അടിയന്തരമായി ലഭ്യമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയിൽ പലയിടങ്ങളിലും വൈദ്യുതി, ജലവിതരണം തടസപ്പെട്ടു.

കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക്, ലോദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അറബ്-ജൂത വംശജർ തമ്മിൽ സംഘർഷം രൂക്ഷമാണ്. ഹമാസിനെതിരെ സമ്പൂർണ ശക്തിയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കി. അടിയന്തര വെടിനിർത്തലിന് എല്ലാ നീക്കവും തുടരുന്നതായി അമേരിക്ക അറിയിച്ചു. ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് നീക്കമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

അതേ സമയം ഗസ്സയിലെ ഇസ്രായേൽ ആക്രമണം യുദ്ധകുറ്റമാണെന്ന് ആംനസ്റ്റി ഇൻറർനാഷനൽ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടി സ്വീകരിക്കണമെന്നും ആംനസ്റ്റി നിർദേശിച്ചു.

Similar Posts