< Back
International Old
ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും
International Old

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും

Web Desk
|
7 Jun 2021 9:28 AM IST

വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ ഇസ്രായേൽ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി

ജറൂസലമിൽ അതിക്രമം തുടരാനുള്ള ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കത്തിനെതിരെ ഫലസ്തീനും അറബ് ലോകവും. ഇസ്രായേലിന്റെ ഗസ്സ അതിക്രമത്തെ തുടർന്ന് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണിപ്പോൾ തുടരുന്നതെന്ന് ഫലസ്തീൻ നേതൃത്വം കുറ്റപ്പെടുത്തി.

ഇസ്രായേലിൽ പുതിയ സഖ്യകക്ഷി സർക്കാർ രൂപവത്കരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആസൂത്രിത നീക്കമാണിതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജറൂസലമിൽ ഇസ്രായേലിന്റെ പ്രകോപന നടപടികൾ തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ നേതൃത്വവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി.

മാധ്യമപ്രവർത്തകർക്കും സർക്കാറേതര ഏജൻസി പ്രതിനിധികൾക്കും നേരെ വ്യാപകമായ നടപടികളാണ് ജറൂസലമിൽ അരങ്ങേറുന്നത്. അൽ ജസീറ മാധ്യമപ്രവർത്തകയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഫലസ്തീൻ വനിത സമര നേതാവിനെയും ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടാണ് മോചിതയാക്കിയത്. കിഴക്കൻ ജറുസലേമിലെ ശൈഖ് ജർറായിൽ ഫലസ്തീനികളെ തങ്ങളുടെ വീടുകളിൽ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുന അൽ കുർദിനെയാണ് ഒടുവിൽ വിട്ടയച്ചത്.

ആഗോള തലത്തിലെ സമ്മർദത്തെ തുടർന്നാണ് അൽ ജസീറ മാധ്യമപ്രവർത്തക ഗിവര ബുദൈരിയെയും ഇരുപത്തിമൂന്നുകാരി മുന അൽ കുർദിനെയും വിട്ടയക്കാൻ ഇസ്രായേൽ നിർബന്ധിതമായത്. പൊലിസ് അതിക്രമത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.

Similar Posts