
മുന്നില്‍ നിന്ന ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
|മുംബൈ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്.
മുംബൈ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. മികച്ച മുന്നേറ്റത്തോടെ ആദ്യ പകുതി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് 27ാം മിനുട്ടില്‍ വിന്‍സെന്‍റ് ഗോമസിലൂടെ ആദ്യ ഗോള്‍ നേടുകയായിരുന്നു. സഹൽ അബ്ദുൽ സമദിന്‍റെ കോർണറിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ. സഹലിന്‍റെ സീസണിലെ രണ്ടാം അസിസ്റ്റ് കൂടിയായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടുന്നതിന് മുമ്പ് രാഹുലിന്‍റെ ഒരു ഷോട്ടും മറെയുടെ ഒരു ഗംഭീര സ്ട്രൈക്കും മുംബൈ ഗോളി അമരീന്ദര്‍ സിങ് തടഞ്ഞിരുന്നു. പിന്നാലെയാണ് വിന്‍സെന്‍റ് ഗോമസിലൂടെ കേരളം ലീഡ് എടുത്തത്.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് മുംബൈ സമനില ഗോള്‍ നേടി. ബിപിന്‍ സിങ് ആണ് മുംബൈക്കായി സമനില ഗോള്‍ നേടിയത്. പിന്നാലെ തകര്‍പ്പന്‍ കളിയുമായി മുംബൈ മൈതാനം കീഴടക്കുകയായിരുന്നു. ഇതിനിടെ 65ാം മിനുട്ടില്‍ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു മുംബൈക്ക് പെനാൽറ്റി ലഭിച്ചത്. കിട്ടിയ പെനാല്‍ട്ടി ലക്ഷ്യം തെറ്റാതെ ലെ ഫോൺഡ്രെ വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് തകര്‍ന്നു. പിന്നീട് സമനിലക്കായ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിന്‍റെ സെമി സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്