
'പി.വി അൻവറിന്റെ വിലപേശലിന് നിന്നുകൊടുക്കില്ല'; വിട്ടുവീഴ്ചക്കില്ലെന്ന് യുഡിഎഫ്
|- 'യുഡിഎഫ് പ്രവേശനം ഉൾപ്പെടെ മറ്റു ആവശ്യങ്ങൾ അംഗീകരിക്കില്ല'
മലപ്പുറം:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവറിന്റെ വിലപേശലിന് നിന്നു കൊടുക്കേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.യുഡിഎഫുമായി സഹകരിപ്പിക്കാമെന്ന മുൻ തീരുമാനത്തിലപ്പുറം പുതിയ നടപടികളിലേക്ക് കടക്കില്ലെന്നാണ് യുഡിഎഫ് തീരുമാനം.യുഡിഎഫ് പ്രവേശനം ഉൾപ്പെടെ മറ്റു ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം.
അതിനിടെ, പി.വി അൻവറുമായി കെ.സുധാകരൻ ചർച്ച നടത്തി. ഇന്നലെ രാത്രി മഞ്ചേരിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫിനെ സംബന്ധിച്ച് നിർണായകമായ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്.അതുകൊണ്ട് തന്നെ പരസ്യമായ കലാപത്തിലേക്ക് പോകരുതെന്ന് സുധാകരൻ അൻവറിനോട് അഭ്യർഥിച്ചിട്ടുണ്ട്.കാര്യങ്ങള്‍ അന്‍വറിനെ ബോധ്യപ്പെടുത്താന്‍ സുധാകരന് സാധിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ സമ്മര്‍ദതന്ത്രമാണ് അന്‍വര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നൽകുമെന്നും തീരുമാനമായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് പറഞ്ഞത്. 'യുഡിഎഫ് പ്രവേശനത്തിൽ തീരുമാനം ഇല്ലെങ്കിൽ പി.വി അൻവർ മത്സരിക്കും. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല.യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത്. നാളിതു വരെ മുന്നണി പ്രവേശനത്തിൽ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ടിഎംസി നേതാക്കള്‍ അറിയിച്ചു.
'അൻവറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരിൽ ഉണ്ട്.യുഡിഎഫ് ഘടകകക്ഷികൾക്ക് തുല്യമായ പരിഗണന വേണം.വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ചൂണ്ടിക്കാണിക്കുകയാണ് അൻവർ ചെയ്തത്'.ഞങ്ങളോട് നീതി കാണിക്കുന്നില്ലെങ്കിൽ അതിൻ്റേതായ തീരുമാനം എടുക്കേണ്ടി വരുമെന്നും ടിഎംസി നേതാക്കള്‍ പറഞ്ഞു.