< Back
Kerala
11 Accused are found guilty in Pothencode Sudheesh Murder Case
Kerala

തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലപാതകം: 11 പ്രതികളും കുറ്റക്കാർ

Web Desk
|
29 April 2025 12:24 PM IST

ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ആയുധം ഉപയോ​ഗിച്ചതായി കണ്ടെത്തി.

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികളും കുറ്റക്കാർ. ശിക്ഷ നാളെ വിധിക്കും. 11 പ്രതികൾക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. നെടുമങ്ങാട് പട്ടികജാതി- പട്ടിക വർഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ആയുധം ഉപയോ​ഗിച്ചതായി കണ്ടെത്തി. എന്നാൽ ​ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എല്ലാ പ്രതികൾക്കുമെതിരെ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ​ഗുണ്ട​കളാണെന്നതിനാൽ തന്നെ ആക്രമണം ഭയന്ന് ദൃസാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാൽ പ്രതികൾ സുധീഷിന്റെ വെട്ടിയെടുത്ത കാൽപ്പത്തിയുമായി പോവുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസിൽ നിർണായകമായത്. കൊല്ലപ്പെട്ട സുധീഷിന്റെ രക്തസാമ്പിൾ പ്രതികളുടെ വസ്ത്രത്തിലെയും ആയുധങ്ങളിലേയും രക്തവുമായി ഒത്തുനോക്കുകയും ചെയ്തു.

2021 ഡിസംബർ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ ​പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം. അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികൾ തുടർന്ന് വാഹനങ്ങളില്‍ രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



Similar Posts