< Back
Kerala
ജയില്‍ ചാടാന്‍ 20 ദിവസത്തെ ആസൂത്രണം,കൈയിൽ നിന്ന്  ചെറിയ ആയുധങ്ങള്‍ പിടികൂടി; സിറ്റി പൊലീസ് കമ്മീഷണർ
Kerala

'ജയില്‍ ചാടാന്‍ 20 ദിവസത്തെ ആസൂത്രണം,കൈയിൽ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി'; സിറ്റി പൊലീസ് കമ്മീഷണർ

Web Desk
|
25 July 2025 11:55 AM IST

സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

കണ്ണൂര്‍: ജയിൽ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടുന്ന സമയത്ത് കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്.ഏത് രീതിയിലാണ് ഇത് ഉപയോഗിച്ചതെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ജയിൽ ചാടാനായുള്ള തയ്യാറെടുപ്പ് കുറച്ച് ദിവസങ്ങളായി പ്രതി നടത്തിവന്നിരുന്നെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 20 ദിവസങ്ങളോളം ഇതിനായി തയ്യാറെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തളാപ്പിലെ കിണറ്റിൽ നിന്നാണ് പൊലീസിന് പ്രതിയെ കിട്ടിയത്.ജയില്‍ ചാടാനായി ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കും. ജയിൽ ചാടിയെന്ന് മനസിലായ ഉടനെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലകോണിൽ നിന്നും നാട്ടുകാരടക്കം വിവരം നൽകിയിരുന്നു.ഇതെല്ലാം പൊലീസ് പരിശോധിച്ചിരുന്നു.ഗോവിന്ദച്ചാമിയെക്കുറിച്ച് കൃത്യമായ വിവരം തന്നെ മൂന്ന് നാല് പേരുണ്ട്.അവരെയും പൊലീസ് അഭിനന്ദിക്കുന്നു.കൂടാതെ ഈ സംഭവത്തില്‍ സാമൂഹ്യജാഗ്രത പുലർത്തിയ മാധ്യമങ്ങൾക്കും നാട്ടുകാർക്കും പൊലീസ് നന്ദി പറയുന്നു..'സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം,ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.പ്രിസൺ ഓഫീസർ അടക്കം നാല് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.ഉത്തരമേഖല ജയിൽ ഡിഐജിയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാൻ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്.


Similar Posts