< Back
Kerala
വാമനപുരത്ത് വിധി നിര്‍ണയിക്കുക അടിയൊഴുക്കുകളും ജാതിമത സമവാക്യങ്ങളുംവാമനപുരത്ത് വിധി നിര്‍ണയിക്കുക അടിയൊഴുക്കുകളും ജാതിമത സമവാക്യങ്ങളും
Kerala

വാമനപുരത്ത് വിധി നിര്‍ണയിക്കുക അടിയൊഴുക്കുകളും ജാതിമത സമവാക്യങ്ങളും

admin
|
26 Aug 2017 9:49 PM IST

നേരിയ ഭൂരിപക്ഷത്തിലുള്ള എല്‍ഡിഎഫ് വിജയം മറികടക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്

നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന മണ്ഡലമാണ് വാമനപുരം. എന്നാല്‍ കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയില്‍ ഇടതുപക്ഷത്തിന് ഏറ്റവും കുറവ് ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ലഭിച്ചത്. നേരിയ ഭൂരിപക്ഷത്തിലുള്ള എല്‍ഡിഎഫ് വിജയം മറികടക്കാനുളള ശ്രമത്തിലാണ് യുഡിഎഫ്. ഇരുമുന്നണികള്‍ക്കും നെഞ്ചിടിപ്പേറ്റി ബിഡിജെഎസും മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ്.

1977 മുതലിങ്ങോട്ട് ഇടതുപക്ഷം മാത്രമേ വാമനപുരത്ത് ജയിച്ചിട്ടുള്ളൂ. 2011ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. മുന്നണിയിലെയും സിപിഎമ്മിലെയും ആഭ്യന്തരപ്രശ്നങ്ങളും വിഭാഗീയ പ്രശ്നങ്ങളും മുതലെടുത്ത് മണ്ഡലം പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് മുന്‍ എംഎല്‍എ കൂടിയായ യുഡിഎഫ് സ്ഥാനാര്‍ഥി ശരത് ചന്ദ്രപ്രസാദ്. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആദ്യം കേട്ടിരുന്നത് രമണി പി നായരുടെ പേരാണ്. അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടത് അണികളിലുണ്ടാക്കിയ പ്രതിഷേധം മുതലെടുക്കാമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും മുന്നണിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

2010ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡ് പോലും ലഭിക്കാതിരുന്ന ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 വാര്‍ഡുകളാണ് ലഭിച്ചത്. മണ്ഡലത്തില്‍ സ്വാധീനമുറപ്പിച്ച ബിജെപി - ബിഡിജെഎസ് സഖ്യം ജയ പരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. സമസ്ത കേരള നായര്‍ സമാജം പ്രതിനിധിയായ നിഖിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

തീപാറുന്ന പോരാട്ടമാണ് വാമനപുരത്ത് നടക്കുന്നത്. മേടച്ചൂടിനെ മറികടക്കുന്ന പ്രചാരണച്ചൂട്. മാറിമറിയുന്ന ജാതിസമവാക്യങ്ങളും പ്രവചനാതീതമായ അടിയൊഴുക്കുകളും തങ്ങള്‍ക്കനുകൂലമാക്കി നേട്ടം കൊയ്യാനുളള തന്ത്രപ്പാടിലാണ് വാമനപുരത്തെ സ്ഥാനാര്‍ത്ഥികള്‍.

Similar Posts