< Back
Kerala
വാഹന പരിശോധനയുടെ പേരില്‍ പൊലീസ് മര്‍ദ്ദനം, യുവാവിന് അഞ്ച് ലക്ഷം നഷ്ടപരിഹാരംവാഹന പരിശോധനയുടെ പേരില്‍ പൊലീസ് മര്‍ദ്ദനം, യുവാവിന് അഞ്ച് ലക്ഷം നഷ്ടപരിഹാരം
Kerala

വാഹന പരിശോധനയുടെ പേരില്‍ പൊലീസ് മര്‍ദ്ദനം, യുവാവിന് അഞ്ച് ലക്ഷം നഷ്ടപരിഹാരം

Subin
|
25 Sept 2017 7:30 AM IST

അനുകൂലമായി വിധി വന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സാധാരണക്കാര്‍ക്ക് നേരെ പൊലീസ് നടത്തുന്ന അക്രമങ്ങള്‍ക്ക് ഇതൊരു പാഠമാകണമെന്നും വിബിന്‍ പറഞ്ഞു...

വാഹന പരിശോധനയുടെ പേരില് പൊലീസ് മര്‍ദിച്ച അഭിഭാഷകന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കേസില്‍ പ്രതികളായ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. എറണാകുളം മുന്‍സിഫ് കോടതിയാണ് ഞാറയക്കല്‍ സ്വദേശി വിബിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

2012 ഏപ്രില്‍ 14ന് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കണ്ടു ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഞാറക്കല്‍ സ്വദേശിയും അഭിഭാഷകനുമായ പി വി വിബിനെ പൊലീസ് തടഞ്ഞു നിര്‍ത്തിയത്. വാഹന പരിശോധനയുടെ പേരില്‍ തടഞ്ഞു നിര്‍ത്തിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. ലാത്തിയടിയേറ്റ് മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു.

ഹോം ഗാര്‍ഡ് വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍ ബിന്‍സ് ജോസഫ്, പൊലീസ് കോണ്‍സ്റ്റബിള്‍ എല്‍ദോ എ.കെ എന്നിവരാണ് കേസിലെ പ്രതികള്‍. 4,13,500 രൂപയും അതിന്റെ പലിശയും ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അനുകൂലമായി വിധി വന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സാധാരണക്കാര്‍ക്ക് നേരെ പൊലീസ് നടത്തുന്ന അക്രമങ്ങള്‍ക്ക് ഇതൊരു പാഠമാകണമെന്നും വിബിന്‍ പറഞ്ഞു.

Similar Posts