< Back
Kerala
പ്രതിപക്ഷ ബഹളം: സഭാനടപടികള്‍ വെട്ടിച്ചുരുക്കിപ്രതിപക്ഷ ബഹളം: സഭാനടപടികള്‍ വെട്ടിച്ചുരുക്കി
Kerala

പ്രതിപക്ഷ ബഹളം: സഭാനടപടികള്‍ വെട്ടിച്ചുരുക്കി

Sithara
|
4 April 2018 5:15 AM IST

സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് മാനേജ്മെന്റുകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ സമരം പരാജയപ്പെട്ട സാഹചര്യത്തിലാണ് സഭയ്ക്കകത്തും പുറത്തും സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളത്തെ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ രണ്ടാഴ്ചത്തേക്ക് പിരിഞ്ഞു. മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സ്പീക്കറുടെ നടപടിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

സഭ തുടങ്ങിയ ആദ്യമിനുട്ടില്‍ തന്നെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം നടപടികള്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷം വിട്ടുവീഴ്ച ചെയ്തില്ല. ഇതിനെത്തുടര്‍ന്ന് സഭാ നടപടികള്‍ വെട്ടിക്കുറക്കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 17-നാണ് സഭ ഇനി വീണ്ടും ചേരുക. പ്രതിപക്ഷ ബഹളത്തിനിടയിലും മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സ്വാശ്രയ മാനേജ്മെന്റുകള്‍ നിര്‍ദേശം മുന്നോട്ട് വെക്കുമെന്ന് പറഞ്ഞതിനാലാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കരാറില്‍നിന്ന് പിന്മാറില്ല എന്ന നിലപാടാണ് ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ എടുത്തത്. പിന്നെ സര്‍ക്കാര്‍ എന്തുചെയ്യാനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഫീസിളവ് നല്‍കാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്നായിരുന്നു മാനേജ്മെന്റ് പ്രതിനിധികളുടെ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. പ്രതിപക്ഷം ആവശ്യപ്പെട്ട മുറയ്ക്ക് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. സഭാനടപടികള്‍ അലങ്കോലപ്പെടുത്താനാണ് തുടക്കം മുതല്‍ പ്രതിപക്ഷം ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ സംസാരിക്കുന്ന സമയത്ത് സ്പീക്കറുടെ ഡയസിന് മുകളില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ശ്രമം നടത്തി.

Similar Posts