< Back
Kerala
ചാനല്‍ ഓഫീസില്‍ പരിശോധന; അറസ്റ്റ് തടയാനാകില്ലെന്ന് കോടതിചാനല്‍ ഓഫീസില്‍ പരിശോധന; അറസ്റ്റ് തടയാനാകില്ലെന്ന് കോടതി
Kerala

ചാനല്‍ ഓഫീസില്‍ പരിശോധന; അറസ്റ്റ് തടയാനാകില്ലെന്ന് കോടതി

admin
|
24 April 2018 4:22 AM IST

സിഇഒ അജിത് കുമാർ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒന്പത് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

മുൻ മന്ത്രി ഏ കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരത്തെ മംഗളം ചാനൽ ഓഫീസിൽ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. ശശീന്ദ്രനും മാധ്യമ പ്രവർത്തകയും തമ്മിലുള്ള വിവാദ ഫോൺ സംഭാഷണം എഡിറ്റ് ചെയ്ത കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു. അറസ്റ്റ് തടയണമെന്ന പ്രതികളുടെ ഹരജി തള്ളിയ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.,

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്തെ മംഗളം ചാനൽ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ചാനലിന്റെ രജിസ്ട്രേഷൻ രേഖകളും മറ്റ് വിവരങ്ങളും ശേഖരിച്ചു. ജീവനക്കാരിൽ നിന്ന് വിശദമായ മൊഴിയെടുക്കലും നടന്നു. ശശീന്ദ്രനും മാധ്യമ പ്രവർത്തകയും തമ്മിലുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പൂർണ്ണ രൂപം കൈമാറാൻ ചാനലിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

അതേസമയം ചാനൽ മേധാവി ഉൾപ്പെടെ 9 പ്രതികൾ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾ അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാത്തത് നിയമം അനുസരിക്കാത്തതിന്റെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

.ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേർത്താണ് സിഇഒ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Similar Posts