< Back
Kerala
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപക പരാതിസ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപക പരാതി
Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപക പരാതി

Subin
|
29 April 2018 9:17 PM IST

ഇന്നലെ നടന്ന സ്‌പോട് അലോട്‌മെന്റില്‍ ഉള്‍പ്പെടെ തലവരിപ്പണം വാങ്ങിയെന്നാണ് ആക്ഷേപം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശം പൂര്‍ത്തിയായപ്പോള്‍ ആക്ഷേപങ്ങളും പരാതികളും ബാക്കി. ഇന്നലെ നടന്ന സ്‌പോട് അലോട്‌മെന്റില്‍ ഉള്‍പ്പെടെ തലവരിപ്പണം വാങ്ങിയെന്നാണ് ആക്ഷേപം. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം പ്രവേശം നല്‍കിയെന്ന പരാതിയുള്‍പ്പെടെ 1539 പരാതികളാണ് ജയിംസ് കമ്മിറ്റിക്ക് ലഭിച്ചത്.

ഉയര്‍ന്ന ഫീസും തലവരി പണവുമാണ് ഇത്തവണത്തെ മെഡിക്കല്‍ പ്രവേശത്തെ ഏറെ വിവാദമാക്കിയത്. പരാതികളില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുമ്പോഴും ഓരോ ദിവസവും ജയിംസ് കമ്മിറ്റിയില്‍ പരാതി കുന്നു കൂടുകയായിരുന്നു. അവസാന വട്ട സ്‌പോട് അലോട്‌മെന്റ് പോലും മുന്‍ കൂട്ടി തയ്യാറാക്കിയ പട്ടികയില്‍ നിന്നാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

സുതാര്യത ഇല്ലെന്ന് ചൂണ്ടിക്കാടി ജെയിംസ് കമ്മിറ്റി പ്രവേശം റദ്ദാക്കിയ രണ്ട് കോളജുകളിലേക്ക് ഉള്‍പ്പെടെയാണ് ഇന്നലെ സ്‌പോട് അലോട്‌മെന്റ് നടന്നത്. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് പ്രവേശം നല്‍കുന്നതിനായി നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്കുള്ള പലരെയും ഫീസിന്റെ പേരില്‍ തിരിച്ചയച്ചു. ഇതോടെ അര്‍ഹരായ പലര്‍ക്കും അവസരം നിഷേധിക്കപ്പെട്ടു.

സ്‌പോട്ട് അലോട്‌മെന്റ് നടന്ന പരിസരത്ത് ഏജന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നതായും ചില രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചു. 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഏജന്റുമാര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

Related Tags :
Similar Posts